123 കഴുകന്‍മാര്‍ വിഷം അകത്ത് ചെന്ന് ചത്തു

Update: 2025-05-11 02:09 GMT
123 കഴുകന്‍മാര്‍ വിഷം അകത്ത് ചെന്ന് ചത്തു

കേപ്ടൗണ്‍: വേട്ടക്കാര്‍ വിഷം കൊടുത്ത കൊന്ന ആനയുടെ മൃതദേഹം ഭക്ഷണമാക്കിയ 123 കഴുകന്‍മാര്‍ ചത്തു. അബോധാവസ്ഥയില്‍ കണ്ട 83 കഴുകന്‍മാരെ ഹെലികോപ്റ്ററിലും ആംബുലന്‍സിലും കൊണ്ടുപോയി ചികില്‍സ നല്‍കി. അവയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗര്‍ ദേശീയോദ്യാനത്തിലാണ് സംഭവം.

ചത്ത ജീവികളുടെ മൃതദേഹങ്ങള്‍ ഭക്ഷണമാക്കി ശുചീകരണം നടത്തുന്നതിനാല്‍ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തില്‍ കഴുകന്‍മാര്‍ക്ക് പ്രധാന പങ്കുണ്ട്. ആനക്കൊമ്പ് വ്യാപാരത്തിനായി വേട്ടക്കാര്‍ ആനകളെ വിഷം കൊടുത്തു കൊന്നതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണം. വേട്ടക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം കഴുകന്‍മാര്‍ വംശനാശ ഭീഷണി നേരിടുന്നതായും റിപോര്‍ട്ട് പറയുന്നു. ഇപ്പോഴത്തെ വിഷബാധ പ്രജനന കാലത്തിന്റെ തുടക്കത്തിലാണെന്നും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും കഴുകന്‍ സംരക്ഷണ സംഘടനയായ വള്‍പ്രോ അറിയിച്ചു. കഴുകന്‍മാര്‍ അല്ലാത്ത ജീവികളെയും വിഷം ബാധിച്ചിരിക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ഏകദേശം 20,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ക്രൂഗര്‍ ദേശീയോദ്യാനത്തിന് ജമൈക്ക, ഖത്തര്‍ തുടങ്ങിയ ചെറിയ രാജ്യങ്ങളുടെ ഇരട്ടി വലുപ്പമുണ്ട്. ദേശീയോദ്യാനത്തിലെ കാണ്ടാമൃഗങ്ങള്‍, ആനകള്‍, സിംഹങ്ങള്‍ തുടങ്ങിയവയെ വേട്ടക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ നിരന്തരം പ്രയത്‌നിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് റേഞ്ചര്‍മാര്‍ പറയുന്നു.

Similar News