നിതിന്‍ രാജിന്റെ ആത്മഹത്യ: വകുപ്പ് മേധാവി എംകെ റാം ഉള്‍പ്പെടെയുള്ള രണ്ട് പ്രതികളെ ഇതുവരെ പിടികൂടാനായില്ല

Update: 2026-04-14 02:30 GMT

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി എം കെ റാം ഉള്‍പ്പെടെ അധ്യാപകര്‍ ഇപ്പോഴും ഒളിവിലാണ്. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്. എം കെ റാമിനെതിരേ വിദ്യാര്‍ഥികള്‍ പരസ്യമായി രംഗത്തെത്തിയിട്ടും കേസില്‍ നിന്ന് സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. അധ്യാപകര്‍ക്കെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ലോണ്‍ ആപ്പിന്റെ പിന്നാലെ പോകാനാണ് പോലിസ് ശ്രമമെന്ന് ആക്ഷേപം ഉയര്‍ന്നു.

കേസില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോലിസ്. നിതിന്‍ രാജിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റ് ഭാരവാഹികളുടെയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തും. അതേസമയം, ലോണ്‍ ആപ്പ് വഴിയുള്ള സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്ന് വരുത്തി തീര്‍ക്കാന്‍ കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നു എന്ന ആരോപണം ശക്തമായി.

നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം നിതിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.

Tags: