ഹിന്ദുത്വര്‍ നല്‍കിയ വ്യാജ പോക്‌സോ കേസില്‍ വളക്കച്ചവടക്കാരനെ വെറുതെ വിട്ടു

ഇന്‍ഡോറിലെ ഗോവിന്ദ് നഗറില്‍ നടന്ന് വളക്കച്ചവടം നടത്തുകയായിരുന്ന തസ്‌ലിം അലിയെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു ആക്രമിക്കുകയായിരുന്നു.

Update: 2024-12-04 03:13 GMT

ഇന്‍ഡോര്‍: ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് വളക്കച്ചവടം നടത്തിയതിന് പോക്‌സോ കേസില്‍ പ്രതിയാക്കിയ യുവാവിനെ കോടതി വെറുതെവിട്ടു. ഉത്തര്‍പ്രദേശ് സ്വദേശിയായ തസ്‌ലിം അലിയെയാണ് മൂന്നരവര്‍ഷത്തെ വിചാരണക്ക് ശേഷം വെറുതെവിട്ടിരിക്കുന്നത്. 2021 ആഗസ്റ്റിലാണ് തസ്‌ലിം അലിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇന്‍ഡോറിലെ ഗോവിന്ദ് നഗറില്‍ നടന്ന് വളക്കച്ചവടം നടത്തുകയായിരുന്ന തസ്‌ലിം അലിയെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു ആക്രമിക്കുകയായിരുന്നു. ഹിന്ദു പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നു എന്നു പ്രചരിപ്പിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് ആക്രമണത്തിന്റെ വീഡിയോയും അവര്‍ പ്രചരിപ്പിച്ചു. ഇതോടെ മുസ്‌ലിം സംഘടനകള്‍ തസ്‌ലിം അലിക്ക് പിന്തുണയുമായി രംഗത്തെത്തി.

തന്നെ മര്‍ദ്ദിച്ചതിനെതിരെ തസ്‌ലിം അലി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ കൊണ്ട് ഹിന്ദുത്വര്‍ പീഡനപരാതി നല്‍കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലു മാസമാണ് തസ്‌ലിം അലി ജയിലില്‍ കിടന്നത്. മധ്യപ്രദേശ് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. തുടര്‍ന്ന് നടന്ന വിചാരണയിലാണ് തസ്‌ലിം അലിയെ വെറുതെ വിട്ടത്. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും സത്യം വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും അലി പറഞ്ഞു.