മുസ്‌ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹമോചനം പൂര്‍ണമായും നിയമപരം; കുടുംബകോടതി ജഡ്ജിമാര്‍ എതിര് നില്‍ക്കരുത്'': രാജസ്ഥാന്‍ ഹൈക്കോടതി
ജോധ്പൂര്‍: മുസ്‌ലിം വ്യക്തിനിയമ പ്രകാരമുള്ള വിവാഹമോചനം പൂര്‍ണമായും നിയമപരമാണെന്നും കുടുംബകോടതി ജഡ്ജിമാര്‍ അതിന് തടസം നില്‍ക്കരുതെന്നും രാജസ്ഥാന്‍ ഹൈക്കോടതി. താനും ഭര്‍ത്താവും വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹമോചനത്തിന് തയ്യാറായിട്ടും കുടുംബകോടതി അത് അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു യുവതി നല്‍കിയ ഹരജിയാണ് ഹൈക്കോടതിയുടെ ജോധ്പൂര്‍ ബെഞ്ച് പരിഗണിച്ചത്. മുബാറാത്ത് വഴി പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് ശ്രമിച്ചെന്നും കുടുംബകോടതി ജഡ്ജി ഉത്തരവ് നല്‍കിയില്ലെന്നുമാണ് യുവതിയുടെ വാദം. വിവാഹമോചനം ഭാര്യയും ഭര്‍ത്താവും അംഗീകരിച്ചിട്ടും ജഡ്ജി അംഗീകരിക്കാത്തത് വിരോധാഭാസമാണെന്ന് ജസ്റ്റിസുമാരായ അരുണ്‍ മോംഗയും യോഗേന്ദ്ര കുമാര്‍ പുരോഹിതും പറഞ്ഞു. ഭര്‍ത്താവ് മൂന്നു വ്യത്യസ്ഥ സമയങ്ങളിലായി തലാഖ് ചൊല്ലിയിരുന്നു. അത് ഭാര്യയും അംഗീകരിച്ചു. പിന്നീട് ഇരുവരും 2024 ആഗസ്റ്റ് 20ന് രേഖമൂലമുള്ള വിവാഹമോചന കരാറുണ്ടാക്കി. ഇതില്‍ മഹര്‍, ഇദ്ദ, ജീവനാംശം എന്നിവയെ കുറിച്ചും പരാമര്‍ശമുണ്ട്. എന്നിട്ടും എന്തുകൊണ്ട് കുടുംബകോടതി വിവാഹമോചനം അനുവദിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. രണ്ടുസാക്ഷികളില്ലെന്ന വാദമാണ് കുടുംബകോടതി ഉന്നയിച്ചിരുന്നത്. സുന്നി മുസ്‌ലിം നിയമപ്രകാരം സാക്ഷികളുടെ ആവശ്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മുബാറാത്ത് പ്രകാരമമുള്ള വിവാഹമോചനം നിയമപരമാണ്. അതിനാല്‍ കുടുംബകോടതികള്‍ വിവാഹബന്ധത്തിന്റെ അവസാനം രേഖപ്പെടുത്തുകയാണ് വേണ്ടത്. ഇരുകൂട്ടരും സ്വന്തം ഇഷ്ടപ്രകാരമാണോ വിവാഹമോചനത്തിന് തയ്യാറായത്, രേഖാമൂലമുള്ള വിവാഹമോചന കരാര്‍ ഉണ്ടോ എന്നീ കാര്യങ്ങള്‍ മാത്രം കുടുംബകോടതി പരിശോധിച്ചാല്‍ മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി.