ഹലാല്‍ വിഷയത്തില്‍ സോളിസിറ്റര്‍ ജനറലിന്റെ വ്യാജ ആരോപണങ്ങള്‍ പൊളിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഹലാല്‍ ട്രസ്റ്റ്

Update: 2025-02-24 16:06 GMT

ന്യൂഡല്‍ഹി: ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ വിഷയത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത തെറ്റിധാരണ പരത്തുന്നതായി ചൂണ്ടിക്കാട്ടി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍ട്ടിഫിക്കേഷന്‍ വഴി ഏജന്‍സികള്‍ ലക്ഷം കോടി രൂപ സമ്പാദിക്കുന്നുവെന്ന തുഷാര്‍ മേഹ്തയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സത്യവാങ്മൂലം പറയുന്നു. തുഷാര്‍ മേഹ്ത നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് നിരവധി ചാനലുകള്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന് എതിരെ വാര്‍ത്തകള്‍ നല്‍കി. അതിനാല്‍, ആ പ്രസ്താവന നടത്താന്‍ ഉപയോഗിച്ച തെളിവുകള്‍ ഹാജരാക്കാന്‍ തുഷാര്‍ മേഹ്തക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടു. രാജ്യത്തെ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ട്ടിഫൈ ചെയ്തതിന് 2009-2023 കാലയളവില്‍ രണ്ടു കോടി രൂപയാണ് ട്രസ്റ്റിന് ഫീസായി ലഭിച്ചത്. ഇതിന്റെ കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശമുണ്ട്.

മാംസഭക്ഷണത്തിന് മാത്രമായി ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ചുരുക്കാനാവില്ലെന്നും ട്രസ്റ്റിന്റെ സത്യവാങ്മൂലം പറയുന്നു. ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉള്ളടക്കം അറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. സസ്യാഹാരമായാലും മാംസാഹാരമായാലും ഭക്ഷ്യവസ്തുക്കളുടെ ഉള്ളടക്കം അറിയാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. കുപ്പിവെള്ളം, ലിപ്സ്റ്റിക്, തുളസി ജലം തുടങ്ങിയവക്ക് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിന് പിന്നില്‍ യുക്തിയുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങളില്‍ നിര്‍മാതാക്കള്‍ മൃഗക്കൊഴുപ്പും ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയ സംയുക്തങ്ങളും എന്‍സൈമുകളും ചേര്‍ക്കാറുണ്ട്. അതിനാല്‍ അവയ്ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ വേണം.

കുപ്പിയില്‍ പാക്ക് ചെയ്യുന്ന വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ ചിലത് മൃഗങ്ങളുടെ അസ്ഥിയില്‍ നിന്നുമുണ്ടാക്കുന്നതാണ്. അതിനാല്‍ അവയ്ക്കും ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ വേണം. ഇരുമ്പു കമ്പിക്കും സിമന്റിനും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന തുഷാര്‍ മേഹ്തയുടെ ആരോപണത്തിന്റെ കാരണം സുപ്രിംകോടതി തന്നെ കണ്ടെത്തണം. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് ഇതുവരെ അത്തരമൊരു ഉല്‍പ്പന്നത്തിനും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. എന്നാല്‍, ചില സ്റ്റീല്‍, സിമന്റ് നിര്‍മാതാക്കള്‍ ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യാനുള്ള ലോഹഷീറ്റുകളും കാനുകളും നിര്‍മിക്കുന്നുണ്ട്. ഇവയ്ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ വേണം. വിവിധ ഉല്‍പ്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്ന കമ്പനികളാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യപ്പെട്ട് വരുന്നത്. ജൂതമതക്കാരുടെ കോഷര്‍ രീതിയില്‍ കശാപ്പ് ചെയ്യുന്ന ജീവികളുടെ മാംസങ്ങള്‍ക്ക് ഉത്തര്‍പ്രദേശില്‍ അടക്കം ഇപ്പോഴും സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നുണ്ടെന്നും ട്രസ്റ്റ് ചൂണ്ടിക്കാട്ടി.

ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വില്‍പ്പന, സംഭരണം, വിതരണം എന്നിവ നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2023 നവംബറില്‍ കൊണ്ടുവന്ന ഉത്തരവിനെ ചോദ്യം ചെയ്ത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഹലാല്‍ യൂണിറ്റ്, ഹലാല്‍ ശരീഅത്ത് ഇസ്‌ലാമിക് ലോ ബോര്‍ഡ്, ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ളവര്‍ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മുസ്‌ലിംകള്‍ക്കിടയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ഹലാല്‍ സര്‍ട്ടിഫൈ ചെയ്യുന്ന സ്ഥാപനങ്ങള്‍ 'വ്യാജ' സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന് ആരോപിച്ച് ബിജെപിയുടെ യുവജനവിഭാഗം നല്‍കിയ പരാതി പരിഗണിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിവാദമായ നയം കൊണ്ടുവന്നതെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന സംവിധാനങ്ങളെ നിയന്ത്രിക്കുന്ന നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡീസിന്റെ അംഗീകാരമുള്ളവരാണ് തങ്ങളെന്നും ഹരജിക്കാര്‍ വ്യക്തമാക്കി.

ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ 'ഹലാല്‍' സര്‍ട്ടിഫിക്കേഷന്‍ ഗുണനിലവാരത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഇത് ഒരു സമാന്തര സംവിധാനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമത്തിന്റെ അടിസ്ഥാന ഉദ്ദേശ്യത്തിന് വിരുദ്ധമാണെന്നുമാണ് യുപി സര്‍ക്കാര്‍ വാദിച്ചത്.

എന്നാല്‍, ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ വിലവര്‍ധനയ്ക്ക് കാരണമാവുന്നുവെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഏതാനും ലക്ഷം കോടിരൂപ ഈടാക്കിയാണ് സിമന്റ്, ഇരുമ്പുകമ്പി, കുപ്പികള്‍ തുടങ്ങിയവക്ക് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതെന്നും ഇത് വിലവര്‍ധനയ്ക്ക് കാരണമാവുന്നതായും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ആരോപിച്ചിരുന്നു.

''ഹലാല്‍ മാംസം മുതലായവയെ സംബന്ധിച്ചിടത്തോളം ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. പക്ഷേ, സിമന്റിനും ഇരുമ്പുകമ്പിക്കും വെള്ളക്കുപ്പികള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം''തുഷാര്‍ മെഹ്ത വാദിച്ചു. ഹലാല്‍ വേണമെന്നില്ലാത്തവര്‍ കൂടി ഉയര്‍ന്ന വില നല്‍കി വസ്തുക്കള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നത് എന്തുകൊണ്ടാണെന്ന് കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് തുഷാര്‍ മേഹ്തയുടെ ആരോപണങ്ങള്‍ പൊളിക്കുന്ന സത്യവാങ്മൂലം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് നല്‍കിയിരിക്കുന്നത്.