ഏകാധിപത്യ ഭരണരീതി അവസാനിപ്പിക്കുക; ട്രംപ് ഭരണകൂടത്തിനെതിരേ വന്‍ പ്രക്ഷോഭം, 'നോ കിങ്സ്' റാലികളില്‍ ദശലക്ഷങ്ങള്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭരണകൂടത്തിനുമെതിരെ രാജ്യവ്യാപകമായി വന്‍ ജനകീയ പ്രക്ഷോഭം. രാജാവിനെപ്പോലെയുള്ള ഏകാധിപത്യ ഭരണരീതികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായാണ് 'നോ കിങ്സ്' മുദ്രാവാക്യം ഉയര്‍ത്തി അമേരിക്കന്‍ ജനത തെരുവിലിറങ്ങിയിരിക്കുന്നത്. ഇറാനില്‍ നടത്തുന്ന സൈനിക നടപടികള്‍ക്കും യുദ്ധത്തിനുമെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. സമാധാനം പുനഃസ്ഥാപിക്കണമെന്നും യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍, ട്രംപ് ഭരണകൂടം അടുത്തിടെ സ്വീകരിച്ച നയങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചത്. അമേരിക്കന്‍ ജനാധിപത്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മെഗാ റാലികള്‍ സംഘടിപ്പിച്ചത്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, ഇന്ധന വില, അവശ്യസാധനങ്ങളുടെ വിലക്കയറ്റം എന്നിവ സാധാരണക്കാരുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ ഈ ജനകീയ നിരാശ റാലികളില്‍ പ്രകടമായി.
അമേരിക്കയിലുടനീളം സംഘടിപ്പിക്കപ്പെട്ട 'നോ കിങ്സ്' പ്രതിഷേധ റാലികളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു. രാജ്യത്തെ മൂവായിരത്തോളം കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികള്‍ ഭരണകൂടത്തോടുള്ള ജനങ്ങളുടെ ശക്തമായ അമര്‍ഷം വെളിപ്പെടുത്തുന്നതായിരുന്നു. അമേരിക്കക്ക് പുറമേ, വിദേശത്ത് താമസിക്കുന്ന അമേരിക്കക്കാര്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് മിനസോട്ടയിലെ റാലിയായിരുന്നു. അവിടെ മാത്രം അമ്പതിനായിരത്തിലധികം ആളുകള്‍ തെരുവിലിറങ്ങി. പ്രശസ്ത അമേരിക്കന്‍ റോക്ക് ഗായകന്‍ ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍ മിനസോട്ടയിലെ റാലിയില്‍ പങ്കെടുത്ത് ഗാനങ്ങള്‍ ആലപിച്ചു. തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം, തന്റെ സംഗീതത്തിലൂടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കുടിയേറ്റ വിരുദ്ധ നയങ്ങളും ICE റെയ്ഡുകളും രാജ്യത്ത് വലിയ രീതിയിലുള്ള മനുഷ്യാവകാശ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) രാജ്യവ്യാപകമായി നടത്തുന്ന ക്രൂരമായ റെയ്ഡുകള്‍ക്കും കൂട്ട നാടുകടത്തലുകള്‍ക്കുമെതിരെ രോഷം ഇരമ്പുകയാണ്. ജനുവരിയില്‍ മിനസോട്ടയില്‍ നടന്ന പ്രതിഷേധത്തിനിടെ ഫെഡറല്‍ ഏജന്റുമാരുടെ വെടിയേറ്റ് രണ്ട് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട സംഭവം ജനരോഷം ആളിക്കത്തിച്ചിട്ടുണ്ട്.

