അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് വസ്തുതാന്വേഷണ റിപോര്‍ട്ട്

ബംഗളൂരു: മംഗളൂരുവിലെ കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചെന്ന് വസ്തുതാന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്നിവര്‍ സംയുക്തമായാണ് അന്വേഷണം നടത്തി റിപോര്‍ട്ട് തയ്യാറാക്കിയത്. ''മംഗളൂരു ആള്‍ക്കൂട്ട കൊലപാതകം: ഭരണഘടനയുടെ കൊലപാതകത്തില്‍ മൗനം വെടിയേണ്ട സമയം'' എന്ന പേരിലുളള റിപോര്‍ട്ട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് പുറത്തുവിട്ടത്.
ദലിത് നേതാവും മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകനുമായ മാവള്ളി ശങ്കര്‍, യുഎന്‍ വിദഗ്ദന്‍ കെ പി അശ്വിനി, അഭിഭാഷകരായ വിനയ് ശ്രീനിവാസ്, മൈത്രേയി, മാനവി, എസ്‌ഐഒ സംസ്ഥാന സെക്രട്ടറി ഹയാന്‍ കുദ്രോലി, പിയുസിഎല്‍ അംഗം ശശാങ്ക്, അഷ്‌റഫിന്റെ സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ളവര്‍ ഇരകളായ സംഭവങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതില്‍ സംസ്ഥാന ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വലിയ പരാജയമുണ്ടായെന്ന് ഡിഎസ്എസ് (അംബേദ്കര്‍വാദ) സംസ്ഥാന കണ്‍വീനര്‍ മാവള്ളി ശങ്കര്‍ ചൂണ്ടിക്കാട്ടി. നിയമവാഴ്ച്ചയില്‍ പൊതുജന വിശ്വാസം വളര്‍ത്താന്‍ ഇത്തരം കേസുകളില്‍ ഇരകളുടെ വീടുകളില്‍ പോലിസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദര്‍ശനം നടത്തണം. അഷ്‌റഫിന്റെയും ദലിത് സമുദായത്തില്‍ നിന്നുള്ള ഒരു ഇരയുടെയും കാര്യത്തില്‍ അത് പോലും നടന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലിസിന്റെ അനാസ്ഥ മൂലമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന് വിനയ് ശ്രീനിവാസ പറഞ്ഞു. ക്രമസമാധാനം മികച്ച രീതിയില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് അധികാരികള്‍ പൗരാവകാശ സംഘടനകളുമായി കൂടിയാലോചന നടത്തണം. വിദ്വേഷ പ്രചാരണങ്ങളും വ്യാജ വാര്‍ത്തകളും നേരിടാനെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
കുഡ്പാഡിയില്‍ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന സംഘം അഷ്‌റഫിനെ തല്ലിക്കൊന്നതിനെ കുറിച്ച് റിപോര്‍ട്ടില്‍ വിശദീകരണമുണ്ട്. ഏപ്രില്‍ 27ന് അഷ്‌റഫിനെ തല്ലിക്കൊന്നിട്ടും കേസില്‍ ഇതുവരെയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചില്ലെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഷ്‌റഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇതുവരെയും കുടുംബത്തിന് നല്‍കിയിട്ടില്ല. ആള്‍ക്കൂട്ട കൊലപാതകം നടന്നിട്ടില്ലെന്ന് വരുത്തി തീര്‍ക്കാന്‍ പോലിസ് ശ്രമിച്ചതായും റിപോര്‍ട്ട് പറയുന്നു.