മംഗളൂരുവിലെ സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച; 15 കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

Update: 2025-01-17 13:49 GMT

മംഗളൂരു: മംഗളൂരുവിലെ കോട്ടേക്കര്‍ കാര്‍ഷിക സഹകരണ ബാങ്കില്‍ നിന്ന് 15 കോടിയുടെ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കൊള്ളയടിച്ചു. കാറിലെത്തിയ ആറംഗ സായുധസംഘമാണ് കവച്ചയ്ക്കുപിന്നില്‍. അഞ്ചുപേരാണ് തോക്കുകളുമായി ബാങ്കിനകത്തേക്ക് പോയത്. ആറാമന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച ചെയ്തത്.

തോക്കുകളും വാളുകളുമായി അക്രമികള്‍ ബാങ്കിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മൂന്നു വനിതാ ജീവനക്കാരും ഒരു പുരുഷ ജീവനക്കാരനും ഒരു സിസിടിവി ടെക്‌നീഷ്യനുമായിരുന്നു ബാങ്കില്‍ ഉണ്ടായിരുന്നത്. എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു കവര്‍ച്ച. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

ബാങ്കിനകത്തെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലാക്കിയാവാം സംഘം കവര്‍ച്ചയ്‌ക്കെത്തിയതെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ക്യാമറ അറ്റകുറ്റപ്പണികള്‍ക്ക് ചുമതലപ്പെടുത്തിയ ഏജന്‍സിയെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. അതേസമയം സിസിടിവി ക്യാമറ നന്നാക്കാന്‍ വന്നയാളുടെ കയ്യിലെ ആഭരണവും സംഘം അപഹരിച്ചിട്ടുണ്ട്.