മുന്‍ കരസേനാ മേധാവി നരവനെയുടെ പുസ്തകം: കേന്ദ്രത്തെ ഭയപ്പെടുത്തുന്നത് എന്ത് ?

Update: 2026-02-02 16:24 GMT

ന്യൂ ഡല്‍ഹി: മുന്‍ കരസേനാ മേധാവി നരവനെയുടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കേന്ദ്രം അനുമതി കൊടുക്കാന്‍ ഭയക്കുന്നത് എന്ത് കൊണ്ടാണെന്ന ചോദ്യം ഇന്ന് വീണ്ടും ചര്‍ച്ചയായി. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തോടെയാണ് പുസ്തകം ഇന്ന് വീണ്ടും വിവാദമായത്.

മുന്‍ കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെയുടെ പുസ്തകം ഉയര്‍ത്തിപ്പിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങള്‍ ലോക്‌സഭയില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. 2020ലെ ഇന്ത്യ-ചൈന സംഘര്‍ഷം ഉന്നയിച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഭരണപക്ഷത്തുനിന്ന് ഉണ്ടായത്. അമിത്ഷാ, രാജ്‌നാഥ് സിങ്, കിരണ്‍ റിജിജു ഉള്‍പ്പടെ സഭയില്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചു. സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെയ്ക്കേണ്ടി വരികയും ചെയ്തിരുന്നു.

മനോജ് നരവനെയുടെ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തെ ആധാരമാക്കി 'ദി കാരവന്‍' പ്രസിദ്ധീകരിച്ച കുറിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുല്‍ പ്രസംഗിച്ചത്. പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഈ പുസ്തകത്തിന് അനുമതി നല്‍കേണ്ടതുണ്ട്. 2024ലായിരുന്നു പുസ്തകം പുറത്തിറങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിലധികമായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് ഈ പുസ്തകം. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കും ഭരണപക്ഷത്തിന്റെ പ്രതിരോധശ്രമങ്ങള്‍ക്കുമിടെ പുസ്തകത്തില്‍ എന്തൊക്കെ വെളിപ്പെടുത്തലാകും ഉണ്ടാകുക എന്ന ചര്‍ച്ചകളും സജീവമായി.

2019 മുതല്‍ 2022 വരെ കരസേനയുടെ 28-ാം മേധാവിയായിരുന്നു മനോജ് മുകുന്ദ് നരവനെ. 2020ലെ ഇന്ത്യ-ചൈന സംഘര്‍ഷം, അഗ്‌നിവീര്‍ പ്രക്രിയ തുടങ്ങിയ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് നരവനെയുടെ കാലത്താണ്. ഇവയെ സംബന്ധിച്ച് ചില കുറിപ്പുകള്‍ നരവനെയുടെ പുസ്തകത്തില്‍ ഉണ്ട് എന്നാണ് 'ദി ഫെഡറല്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ നേരത്തെതന്നെ ചില മാധ്യമങ്ങളില്‍ വന്നിരുന്നു.

ഇന്ത്യ-ചൈന സംഘര്‍ഷ സമയത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിങുമായുള്ള സംഭാഷണം പുസ്തകത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 2020 ഓഗസ്റ്റ് 31ന് റെചിന്‍ ലാ പര്‍വ്വതപ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം ഇരച്ചെത്തിയപ്പോള്‍ താന്‍ രാജ്നാഥ് സിങിനെ വിളിച്ചുവെന്നും നിങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത് ചെയ്‌തോളൂ എന്നാണ് പ്രതിരോധമന്ത്രി പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ആ രാത്രിയില്‍ താന്‍ വിദേശകാര്യമന്ത്രി, സുരക്ഷാ ഉപദേഷ്ടാവ്, പ്രതിരോധ മേധാവി എന്നിവരെയും വിളിച്ചു എന്നും നരവനെ പറയുന്നുണ്ട്.

ഏറെ വിവാദമായ അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃസ്വകാലത്തേയ്ക്കായി സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്‌നിപഥ്. പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ എത്ര പേരെ നിലനിര്‍ത്തണം എന്ന തീരുമാനത്തെ സംബന്ധിച്ച് പുസ്തകത്തില്‍ വെളിപ്പെടുത്തലുകളുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരില്‍ 75 ശതമാനം പേരെയും നിലനിര്‍ത്താനായിരുന്നു ആദ്യ ഘട്ടത്തില്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീടത് 25 ശതമാനമായി എന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. 20,000 രൂപയായിരുന്നു അഗ്‌നിവീറുകള്‍ക്ക് ശമ്പളമായി നല്‍കാന്‍ തീരുമാനിച്ചിരുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിനായി ജീവിതം തന്നെ മാറ്റിവെച്ചവരോട് ദിവസവേതനക്കാരോടെന്ന പോലെ പെരുമാറരുത് എന്നും നരവനെ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു.

Tags: