16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നത് പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

Update: 2025-12-26 14:56 GMT

ചെന്നൈ: പതിനാറ് വയസിന് താഴെയുള്ളവരുടെ സോഷ്യല്‍മീഡിയ ഉപയോഗം നിരോധിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ആസ്‌ത്രേലിയക്ക് സമാനമായ നിയമം കൊണ്ടുവരണമെന്നാണ് ജസ്റ്റിസുമാരായ ജി ജയചന്ദ്രന്‍, കെ കെ രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്. ഡിജിറ്റല്‍ മേഖലയില്‍ കുട്ടികള്‍ പ്രത്യേകിച്ച് ദുര്‍ബലരാണെന്നും അവരെ സംരക്ഷിക്കാന്‍ ശക്തമായ സുരക്ഷാ നടപടികള്‍ ആവശ്യമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതില്‍ മുതിര്‍ന്നവര്‍ക്ക് വ്യക്തിപരമായ ഇഷ്ടം പ്രയോഗിക്കാമെങ്കിലും, കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളുടെയും അധികാരികളുടെയും ഉത്തരവാദിത്തം വളരെ ഉയര്‍ന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ആസ്േ്രതലിയയുടെ മാതൃകയില്‍ നിയമനിര്‍മ്മാണം നടത്താനുള്ള സാധ്യത കേന്ദ്ര സര്‍ക്കാരിന് പരിശോധിക്കാമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. അത്തരമൊരു നിയമം പാസാകുന്നതുവരെ, ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ ശക്തമാക്കാനും ലഭ്യമായ എല്ലാ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും വിവരങ്ങള്‍ ദുര്‍ബല വിഭാഗങ്ങളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ബെഞ്ച് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സംസ്ഥാന, കേന്ദ്ര കമ്മീഷനുകള്‍ ഒരു കൃത്യമായ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു.