''യുദ്ധാസക്തിയുടെ പിടിയില്‍ സോഷ്യല്‍ മീഡിയയിലെ ചില ഇടതുപക്ഷക്കാരും പെട്ടു'' എം സ്വരാജ്
''യുദ്ധാസക്തിയുടെ പിടിയില്‍ സോഷ്യല്‍ മീഡിയയിലെ ചില ഇടതുപക്ഷക്കാരും പെട്ടു'' എം സ്വരാജ്
കൊച്ചി: സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷക്കാരെന്ന് അവകാശപ്പെടുന്ന വിരലിലെണ്ണാവുന്ന ചിലര്‍ യുദ്ധാസക്തിയുടെ പിടിയില്‍ പെട്ടു പോയെന്ന് മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സമിതി അംഗവുമായ എം സ്വരാജ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് വിശദീകരണമായി ഇന്ന് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സ്വരാജ് ഇങ്ങനെ പറയുന്നത്.
പോസ്റ്റുകളുടെ പൂര്‍ണരൂപങ്ങള്‍ താഴെ
Full View
യുദ്ധാസക്തരുടെ വിലാപങ്ങള്‍ അപ്രതീക്ഷിതമല്ല...
നവമാധ്യമങ്ങളിലും ചാനലുകളിലും യുദ്ധദാഹം അണപൊട്ടി ഒഴുകുന്നത് കണ്ടപ്പോഴാണ് ഇന്നലെ ഒരു യുദ്ധവിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഭ്രാന്തമായി പടരുന്ന യുദ്ധാസക്തിയെ എതിര്‍ക്കാതെ വയ്യ.
കുറിപ്പില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ പരാമര്‍ശിക്കുന്നയിടത്ത് ഭീകരതയ്‌ക്കെതിരായ നിലപാട് വ്യക്തവും കൃത്യവുമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു.
കുറിപ്പ് പോസ്റ്റ് ചെയ്യുമ്പോള്‍ ചെറിയ ഒരാശങ്ക തോന്നിയിരുന്നു .
മറ്റൊന്നുകൊണ്ടുമല്ല.
' നിരപരാധികളെ കൊന്നു തള്ളുന്ന ഭീരുക്കളാണ് ഭീകരര്‍'
'ഭീകരത തുടച്ചുനീക്കപ്പെടേണ്ടതാണ്'
' അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്താന്‍'
' പഹല്‍ഗാം ഭീകരാക്രമണത്തിന് ഏറ്റ തിരിച്ചടിയില്‍ നിന്നും പാകിസ്ഥാന്‍ പാഠം ഉള്‍ക്കൊള്ളണം'
' ഇവിടം കൊണ്ട് ഇത് അവസാനിക്കണം'
എന്നിങ്ങനെ ആ കുറിപ്പില്‍ നേരിട്ടുള്ള വിമര്‍ശനങ്ങള്‍ ഭീകരര്‍ക്കും പാകിസ്താനുമെതിരെ ഉണ്ടായിരുന്നു .
ഒപ്പം ഷെല്ലാക്രമണം ആരംഭിച്ച പാകിസ്താന്‍ സൈന്യം ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നു എന്നും വിമര്‍ശിച്ചിരുന്നു.
തുടര്‍ന്ന് യുദ്ധത്തിന്റെ ഭീകരതയും ദുരന്തവും വിശദീകരിക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാരിനെതിരായി നേരിയ ഒരു വിമര്‍ശനം പോലും കുറിപ്പില്‍ ഉണ്ടായിരുന്നതുമില്ല.
ഇക്കാരണങ്ങളാല്‍ പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റിനെ സംഘപരിവാര്‍ പിന്തുണയ്ക്കുമോ എന്നതായിരുന്നു എന്റെ ഭയവും ആശങ്കയും.
ഇന്നേവരെ എന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിനെയും സംഘപരിവാര്‍ പിന്തുണച്ചിട്ടില്ല. ആദ്യമായി അങ്ങനെ ഒന്നുണ്ടായാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് എന്തുകാര്യം ?
പിന്നെയൊരു രണ്ടാം ആലോചനയില്‍ അങ്ങനെയൊരു ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നുതന്നെ തീര്‍ച്ചപ്പെടുത്തി. പോസ്റ്റ് കാണുന്ന മാത്രയില്‍തന്നെ തെറിയഭിഷേകവും അധിക്ഷേപങ്ങളുമായി ചാടി വീഴുന്ന സ്ഥിരം ശൈലിക്കാരാണല്ലോ അവര്‍. എഴുതിയ കാര്യങ്ങള്‍ വായിച്ചുനോക്കാനൊന്നും അവര്‍ തയാറാവില്ലെന്നും വായിച്ചാലും അവര്‍ക്കിത് മനസ്സിലാവില്ലെന്നും പതിവ് തെറിയഭിഷേകം ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും മനസിലുറപ്പിച്ചു.
കുറിപ്പ് പോസ്റ്റ് ചെയ്ത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കണക്കുകൂട്ടല്‍ അണുവിട പോലും തെറ്റിയിട്ടില്ല എന്ന് തെളിഞ്ഞു. അതിന്റെ ആഹ്ലാദം പറഞ്ഞറിയിക്കുക വയ്യ.
എന്നാല്‍ കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി സംഭവിച്ചു എന്നതാണ് കൗതുകകരം. നവമാധ്യമങ്ങളില്‍ ഇടതുപക്ഷക്കാര്‍ എന്ന നിലയില്‍ പ്രത്യക്ഷപ്പെടുന്ന വിരലിലെണ്ണാവുന്ന ചിലര്‍ പെട്ടന്ന് സന്ദേഹികളായി മാറി.
യുദ്ധം വേണ്ടിവരില്ലേ?
സോവിയറ്റ് യൂണിയന്‍ യുദ്ധം ചെയ്തില്ലേ?
എന്നൊക്കെയാണ് ഇക്കൂട്ടരുടെ സന്ദേഹം. നാസിപ്പടയെ തോല്‍പിച്ചത് യുദ്ധം ചെയ്തിട്ടല്ലേ എന്നൊക്കെയാണ് ഇവര്‍ ചോദിക്കുന്നത്.
രണ്ടാം ലോകയുദ്ധം എന്നു കേട്ടയുടന്‍ 'ഹായ് .. യുദ്ധം' എന്നും പറഞ്ഞ് ചാടിയിറങ്ങിയവരല്ല ചെമ്പടയെന്ന് ഇക്കൂട്ടര്‍ മറന്നതായി തോന്നുന്നു. യുദ്ധം ഒഴിവാക്കാന്‍ നടത്തിയ സോവിയറ്റ് പരിശ്രമവും, അനാക്രമണ സന്ധിയും ഒന്നും ഇക്കൂട്ടര്‍ക്ക് ഓര്‍മയില്ല. ഒടുവില്‍ അക്രമിക്കപ്പെട്ടപ്പോള്‍ , യുദ്ധമല്ലാതെ മറ്റു വഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് സോവിയറ്റ് യൂണിയന്‍ യുദ്ധത്തിനിറങ്ങിയത്.
ഹിറ്റ്‌ലറെ കീഴടക്കിക്കഴിഞ്ഞ ഉടനേ യുദ്ധവെറിയുമായി മറ്റു രാഷ്ടങ്ങളെ കീഴടക്കാനല്ല മറിച്ച് ലോക സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് സ്റ്റാലിനും സോവിയറ്റ് യൂണിയനും മുന്‍കയ്യെടുത്തത്. ലോകസമാധാന കൗണ്‍സില്‍ (ഡബ്ല്യുപിസി) നിലവില്‍ വന്നത് അങ്ങനെയാണ്.
ലോകസമാധാന കൗണ്‍സിലിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരും അണിനിരന്നിട്ടുള്ള എഐപിഎസ്ഒ എന്ന ഒരു സമാധാന പ്രസ്ഥാനം ഇന്ത്യയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെങ്കിലും ഇക്കൂട്ടര്‍ ഓര്‍ക്കണം.
ഇതിനിടയില്‍ മുമ്പ് ഫലസ്തീനെ പിന്തുണച്ചതിനെതിരായ ചില അപശബ്ദങ്ങളും കേട്ടു.
അവിടെ ചരിത്രത്തിലുടനീളം ഇസ്രായേലാണ് യുദ്ധഭീകരത സൃഷ്ടിച്ചത്.
സര്‍വവും അപഹരിക്കപ്പെട്ട, മുക്കാല്‍പങ്ക് മനുഷ്യരും കൊല്ലപ്പെട്ട ഒരു ജനതയെന്ന നിലയില്‍ ഫലസ്തീനികള്‍ക്ക് പൊരുതുകയല്ലാതെ വഴിയില്ല . അതിനാല്‍ യുദ്ധവിരുദ്ധ നിലപാടു തന്നെയാണ് ഫലസ്തീനികള്‍ക്കുള്ള ഉപാധിരഹിത പിന്തുണ.
ഇന്ത്യയ്ക്കും മറ്റു വഴിയില്ലാതായാല്‍ യുദ്ധം ചെയ്യണ്ടി വരില്ലേ എന്നു ചോദിക്കുന്നവരുണ്ട്.
ഇന്ത്യ ഇപ്പോഴും യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും യുദ്ധം ഒഴിവാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇക്കൂട്ടര്‍ ഇപ്പോഴും മനസിലാക്കിയിട്ടില്ല. പാകിസ്ഥാനിലെ ഭീകരവാദികളുടെ പരിശീലന കേന്ദ്രങ്ങള്‍ മാത്രം തിരഞ്ഞു പിടിച്ചു തകര്‍ക്കുന്ന സൈനിക നടപടിയാണ് ഇന്ത്യ നടത്തിയത്. ഇന്ത്യ വ്യക്തമാക്കിയത് പോലെ ഇത് ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണ്. യുദ്ധമല്ല. ഈ നടപടിയെ സിപിഐ (എം) ഉള്‍പ്പെടെ ഇന്ത്യയില്‍ എല്ലാവരും പിന്തുണച്ചതുമാണ്. അതില്‍ ഒരു തര്‍ക്കവും നിലവിലില്ല.
ഈ തിരിച്ചടിയില്‍ നിന്നും പാകിസ്താന്‍ പാഠം ഉള്‍ക്കൊള്ളണമെന്നും എല്ലാം ഇവിടെ അവസാനിപ്പിക്കണമെന്നുമാണ് ഇന്നലത്തെ കുറിപ്പില്‍ വ്യക്തമാക്കിയത്. എന്നാല്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തിക്കൊണ്ട് പാകിസ്ഥാന്‍ യുദ്ധാന്തരീക്ഷം ഉണ്ടാക്കുന്നു എന്നും അത് ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നു എന്നും വ്യക്തമായി തന്നെയാണ് സൂചിപ്പിച്ചത്. തുടര്‍ന്ന് യുദ്ധവിരുദ്ധ നിലപാടും വിശദീകരിച്ചു.
ഇതില്‍ എവിടെയാണ് സന്ദേഹികളുടെ പ്രശ്‌നം എന്ന് മനസ്സിലാവുന്നില്ല. വന്‍തോതില്‍ പടര്‍ന്നുപിടിക്കുന്ന യുദ്ധാസക്തിയുടെ പിടിയില്‍ ഈ കൂട്ടരും വീണുപോയി എന്നു തോന്നുന്നു. അത്രമാത്രം വിപല്‍ക്കരമാണ് ജനങ്ങള്‍ക്കിടയില്‍ പടരുന്ന യുദ്ധാഭിമുഖ്യം എന്നതാണ് വസ്തുത. എന്നാല്‍ ലോകത്തെവിടെയും ഒരു കമ്മ്യൂണിസ്റ്റുകാരന് യുദ്ധാസക്തനാവാന്‍ കഴിയില്ല.
ലോകസമാധാനം എന്ന മുദ്രാവാക്യം ലോകത്തിനു സമ്മാനിച്ചത് തന്നെ വേള്‍ഡ് പീസ് കൗണ്‍സിലും കമ്മ്യൂണിസ്റ്റുകാരുമാണ്.
മനുഷ്യന്‍ മനുഷ്യനെയും രാഷ്ട്രം രാഷ്ട്രത്തെയും ചൂഷണം ചെയ്യാത്ത കാലമാണ് കമ്യൂണിസ്റ്റുകാരുടെ സ്വപ്‌നമെന്ന് ഇടതു നാട്യ സന്ദേഹികള്‍ മനസിലാക്കണം. യുദ്ധങ്ങളില്ലാത്ത സാഹോദര്യത്തിന്റെ ലോകമാണ് കമ്യൂണിസം. ആരും ആരെയും കീഴടക്കാത്ത, അന്യന്റെ ശബ്ദം പോലും സംഗീതംപോലെ ആസ്വദിക്കാന്‍ കഴിയുന്ന ലോകം സ്വപ്‌നം കാണുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സന്ദേഹികള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല.
ഇന്ത്യ ഇന്നുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത യുദ്ധത്തില്‍ ഇന്നലെ തന്നെ അണിനിരക്കാന്‍ കുറെ യുദ്ധാസക്തര്‍ ഇറങ്ങിയിരിക്കുകയാണ്. യുദ്ധാസക്തി ഒരു സാംക്രമിക രോഗം പോലെ സമൂഹത്തെ ബാധിച്ചിരിക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവാണ് വേണ്ടത്?
വാര്‍ ഗെയിമുകളിലൂടെ വളര്‍ന്നുവന്ന ഒരു തലമുറയെ യുദ്ധഭ്രാന്തരാക്കാന്‍ എത്ര എളുപ്പമാണ് എന്ന് തെളിയുന്നു. കൂടുതല്‍ ശക്തിയോടെ യുദ്ധവിരുദ്ധ പ്രചാരണം ഏറ്റെടുക്കേണ്ട സമയമായെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആവര്‍ത്തിക്കുന്നു;
യുദ്ധത്തില്‍ വിജയികളില്ല. ആണവ യുദ്ധാനന്തരം മനുഷ്യരുമുണ്ടാവില്ല.
അതായത് ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്ന് ഒരു വരിയോ വാക്കോ മാറ്റേണ്ട കാര്യമില്ല. കുത്തോ കോമയോ പോലും നീക്കേണ്ട ആവശ്യവുമില്ല.
കൂടുതല്‍ വിശദീകരിക്കേണ്ടതുമില്ല.
ആ പോസ്റ്റില്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും അടിയുറച്ചു നില്‍ക്കുന്നു. പ്രഖ്യാപിക്കാത്ത യുദ്ധത്തില്‍ ഏറെ മുന്‍പേ അണിനിരന്നു കഴിഞ്ഞ സംഘപരിവാറുകാരോട് ഒറ്റക്കാര്യമേ പറയാനുള്ളൂ
എന്റെ ഫേസ്ബുക്ക് പോസ്റ്റ് നിങ്ങള്‍ക്കുവേണ്ടി എഴുതിയതല്ല. മനുഷ്യരെ ഉദ്ദേശിച്ചു മാത്രമുള്ളതായിരുന്നു അത്.
കുറച്ചു മനുഷ്യര്‍ക്ക് അത് മനസ്സിലായിട്ടുണ്ട്. അതില്‍ സന്തോഷവുമുണ്ട് .
അപ്പോള്‍ പിന്നെ, സംഘപരിവാറുകാര്‍ തെറിവിളിയും ഭീഷണിയും അധിക്ഷേപവും സംഘടിതമായി, കൂടുതല്‍ ശക്തിയോടെ തുടരുക. പറ്റാവുന്നവരെയൊക്കെ കൂടെ കൂട്ടുക.
ഇനിയെങ്ങാന്‍ ഞാന്‍ പേടിച്ച് നിലപാട് മാറ്റിയാലോ.....!
എം സ്വരാജ്
സ്വരാജ് കഴിഞ്ഞ ദിവസമിട്ട, വലിയ ചര്‍ച്ചയായ ഫേസ്ബുക്ക് പോസ്റ്റ് താഴെ
'''യുദ്ധവും സമാധാനവും .
Full View
* * * * * *
'അന്നു രാവിലെ സുമാര്‍ ഒമ്പതുമണിക്ക് സേവാനഗറിലെ തന്റെ ഒറ്റമുറി സര്‍ക്കാര്‍ ക്വാര്‍ട്ടറില്‍ വച്ച് ശ്രീധരനുണ്ണി ഇല്ലാതെയായി.
പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്റെ 'ദല്‍ഹി ഗാഥകള്‍' എന്ന നോവലില്‍ ശ്രീധരനുണ്ണി എന്ന കഥാപാത്രത്തിന്റെ മരണം ഇങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. കാര്യമായ രോഗങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായി ജോലിചെയ്ത് ജീവിക്കുന്നതിനിടയിലാണ് തന്റെ 39ാം വയസ്സില്‍ ശ്രീധരനുണ്ണി ഹൃദയം തകര്‍ന്നു മരിക്കുന്നത്. മരണകാരണം 'ദല്‍ഹി ഗാഥ'കളില്‍ എം മുകുന്ദന്‍ ഇങ്ങനെ വിശദീകരിക്കുന്നു:
'......ശ്രീധരനുണ്ണി ഉദ്യോഗം കിട്ടി തലസ്ഥാനനഗരിയില്‍ വന്നനാള്‍ തുടങ്ങി പതിവായി വായിക്കുന്ന തന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് പത്രം തുറന്ന് മുന്‍പേജില്‍ കണ്ണോടിച്ചപ്പോഴാണ് അത് സംഭവിച്ചത്. പൊടുന്നനെ അയാളുടെ ഹൃദയമിടിപ്പു നിലച്ചു ......'
മുപ്പത്തിയൊന്‍പതാമത്തെ വയസ്സില്‍ ഹൃദയം തകര്‍ത്തു കളയാന്‍ മാത്രം എന്തു വാര്‍ത്തയാണ് ആ ഇംഗ്ലീഷ് പത്രം കരുതി വെച്ചിരുന്നത് എന്നല്ലേ ?
അത് മറ്റൊന്നുമായിരുന്നില്ല യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു. യുദ്ധം തുടങ്ങിയെന്ന വാര്‍ത്ത വായിച്ചാണ് ശ്രീധരനുണ്ണി ഹൃദയം തകര്‍ന്ന് മരിച്ചുപോകുന്നത്.
യുദ്ധത്തെക്കുറിച്ച് നോവലില്‍ ഒരിടത്ത് ആത്മഗതമെന്നോണം ശ്രീധരനുണ്ണി ഇങ്ങനെ പറയുന്നുമുണ്ട്.
'എല്ലാം സഹിക്കാം. സഹിക്കാന്‍ കഴിയാത്തത് യുദ്ധത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. എത്രയെത്ര മനുഷ്യര്‍ ചത്തൊടുങ്ങും '
മരിച്ചു വീഴുന്ന മനുഷ്യരെയോര്‍ത്ത് മനസ്സു വിങ്ങുന്ന ഏതു മനുഷ്യസ്‌നേഹിയുടെയും ഹൃദയം തകര്‍ക്കാന്‍ കെല്‍പ്പുള്ള വാര്‍ത്തയാണ് യുദ്ധം.
ശ്രീധരനുണ്ണിയുടെ മരണത്തിലൂടെ യുദ്ധത്തിന്റെ ഭീകരതയും വിനാശവും അത്രമേല്‍ തീവ്രമായി എം മുകുന്ദന്‍ ആവിഷ്‌കരിച്ചിരിക്കുന്നു.
പശ്ചാത്തലം ഇന്ത്യാ ചൈന യുദ്ധകാലമാണെങ്കിലും എല്ലാ യുദ്ധത്തിനുമെതിരായ സന്ദേശമാണ് ദല്‍ഹി ഗാഥകളിലൂടെ എം മുകുന്ദന്‍ പങ്കുവെക്കുന്നത്.
തുടങ്ങുന്നതു പോലെ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല യുദ്ധമെന്നും അവസാനിച്ചാല്‍ തന്നെ അതിന്റെ ദുരന്തങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും 'ദല്‍ഹി ഗാഥകള്‍' വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ് : 'കുറെ മനുഷ്യരെ കൊന്നൊടുക്കിയിട്ടും ഭൂമിയെ മുറിവേല്പിച്ചിട്ടും മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ. എല്ലാ യുദ്ധങ്ങളും അങ്ങനെയാണ്. യുദ്ധം പോയാലും അതു വന്ന വഴിയില്‍ മുറിപ്പാടുകളും വ്രണങ്ങളും അവശേഷി ക്കണം. അല്ലെങ്കില്‍ എന്തു യുദ്ധം?'
നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിന്റെ വക്കിലാണ്.
പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തതായി ഇപ്പോള്‍ വാര്‍ത്തയില്‍ കാണുന്നു.
അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്ഥാന്‍ .
നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരര്‍. ഭീകരപ്രവര്‍ത്തനം
തുടച്ചു നീക്കപ്പെടേണ്ടതാണ്.
പഹല്‍ഗാം ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ പാകിസ്ഥാന് കഴിയണം.
കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുകയാണ് വേണ്ടത്.
എന്നാല്‍ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മറിച്ചാണ്. അതിര്‍ത്തിയില്‍ പാക് സേന ഷെല്ലാക്രമണം തുടങ്ങിയതായാണ് വാര്‍ത്ത.
ഇത് ലോകത്തെ യുദ്ധഭീതിയിലാഴ്ത്തുന്നു.
യുദ്ധത്തിനു വേണ്ടി ദാഹിക്കുന്ന ചിലര്‍ നവമാധ്യമങ്ങളില്‍ മുറവിളികൂട്ടുന്നുണ്ട് ചാനലുകളില്‍ യുദ്ധപ്രചോദിതര്‍ ഉറഞ്ഞു തുള്ളുന്നുമുണ്ട്.
സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്. സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ.
യുദ്ധത്തില്‍ വിജയികളില്ലെന്നതാണു സത്യം.
ഏതു യുദ്ധത്തിലും ആദ്യം തോല്‍ക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ് , സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.
മനുഷ്യരും കന്നുകാലികളുമെന്നല്ല പരിസ്ഥിതി തന്നെയും മുറിവേറ്റ് പിടഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങള്‍ ചരിത്രത്തിലെമ്പാടുമുണ്ട്.
യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്.
കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണ്.
അനാഥരും അഭയാര്‍ത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ ശേഷിപ്പുകള്‍.
ഭീകരതയ്ക്കും ഭീകരത സൃഷ്ടിക്കുന്ന യുദ്ധത്തിനുമെതിരെ മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.
ഭീകരതയില്ലാത്ത സമാധാനത്തിന്റെ പുലരികള്‍ പിറക്കട്ടെ.
എം സ്വരാജ്

