പാചകവാതക പ്രതിസന്ധി: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ജി ആര്‍ അനില്‍

Update: 2026-03-13 04:14 GMT

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഗാര്‍ഹിക സിലിണ്ടറില്‍ ആശങ്ക വേണ്ടെന്നാണ് പൊതുമേഖല എണ്ണ കമ്പനികള്‍ പറയുന്നത്. ഇന്നുമുതല്‍ ബുക്കിങ്ങിനെ സംബന്ധിച്ച് ആശങ്കയുണ്ടാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിസന്ധി മുതലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അനുവദിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണം വന്നപ്പോള്‍ കേരളത്തില്‍ പാചകവാതക വിതരണത്തില്‍ ബുദ്ധിമുട്ടുകള്‍ വന്നതായും മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചു ചേര്‍ത്തുവെന്നും മന്ത്രി ജി ആര്‍ അനില്‍.

ഗാര്‍ഹികേതര സിലിണ്ടറുകളുടെ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. ഇതിനായി മുന്‍ഗണന പട്ടികകള്‍ തയ്യാറാക്കും. മണ്ണെണ്ണയുടെ വിഹിതം കൂട്ടുമെന്നും ഉടന്‍ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്‍പിജിക്ക് പകരം മറ്റ് ഇന്ധനങ്ങള്‍ കൂടി ഉപയോഗിക്കാന്‍ ഹോട്ടല്‍ റെസ്റ്റോറന്റ് മേഖലയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷണം പാകം ചെയ്യാന്‍ കല്‍ക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.