പാചകവാതക പ്രതിസന്ധി; ഭക്ഷണം പാകം ചെയ്യാന്‍ കല്‍ക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണമെന്ന് കേന്ദ്രം

Update: 2026-03-13 02:30 GMT

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്‍പിജിക്ക് പകരം മറ്റ് ഇന്ധനങ്ങള്‍ കൂടി ഉപയോഗിക്കാന്‍ ഹോട്ടല്‍ റെസ്റ്റോറന്റ് മേഖലയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷണം പാകം ചെയ്യാന്‍ കല്‍ക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ നല്‍കും എന്നും കേന്ദ്രം വ്യക്തമാക്കി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതോടെ ബദല്‍ സംവിധാനങ്ങള്‍ക്കും സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് നാല്‍പതിനായിരം ലിറ്റര്‍ അധിക മണ്ണെണ്ണ നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കല്‍ക്കരി ലഭ്യത കൂടുതലാക്കാനും നടപടികള്‍ തുടങ്ങിയെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം ഗാര്‍ഹിക എല്‍പിജിയുടെ കാര്യത്തില്‍ പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്തശേഷം സിലിണ്ടറുകള്‍ ലഭിക്കാന്‍ വൈകുന്നു എന്ന പരാതി വ്യാപകമാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കുകയാണ് കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ നടപടികള്‍ ഏകോപിപ്പിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്. എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കാതായതോടെ സംസ്ഥാനത്ത് കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടി. കൊച്ചിയിലടക്കംതട്ടുകടകളൂം പൂര്‍ണമായും പ്രതിസന്ധിയിലായി. ചില ഹോട്ടലുകള്‍ അടുപ്പ് കൂട്ടിയൂള്ള പാചകത്തിലേക്ക് കടന്നിരിക്കുകയാണ്.

പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ബെംഗളുരുവില്‍ അടച്ചിട്ട ഹോട്ടലുകളുടെ എണ്ണം കൂടുകയാണ്. കരിഞ്ചന്തയില്‍ ഒരു സിലിണ്ടറിന്റെ വില അയ്യായിരം രൂപയിലേക്ക് ഉയര്‍ന്നതോടെ വിറകടുപ്പിലേക്ക് മാറിയിരിക്കുകയാണ് പല ഹോട്ടലുകളും.

Tags: