ലിബിയന്‍ സൈനിക മേധാവി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

Update: 2025-12-24 01:58 GMT

അങ്കാറ: തുര്‍ക്കി സന്ദര്‍ശിക്കാനെത്തിയ ലിബിയന്‍ സൈനിക മേധാവി മുഹമ്മദ് അലി അല്‍ ഹദ്ദാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. അങ്കാറയിലെ എസന്‍ബോഗ വിമാനത്താവളത്തില്‍നിന്ന് ഇന്നലെ രാത്രി 8.10ന് പറന്നുയര്‍ന്ന് അരമണിക്കൂറിനകം ഹൈമാന മേഖലയില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അദ്ദേഹത്തെ അനുഗമിച്ച ജനറല്‍ അല്‍-ഫിത്തൗരി ഗാറിബില്‍, ബ്രിഗേഡിയര്‍ ജനറല്‍ മഹമുദ് അല്‍-ക്വത്‌വാള്‍, മുഹമ്മദ് അല്‍-അസാവി ദിയബ്, മുഹമ്മദ് ഒമര്‍ അഹമ്മദ് മഹജുബ് എന്നിവരും കൊല്ലപ്പെട്ടു.

തുര്‍ക്കിയും ലിബിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഹദ്ദാദും സംഘവും. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബൈബ പ്രസ്താവനയില്‍ അറിയിച്ചു. ഭിന്നിച്ചു നില്‍ക്കുന്ന ലിബിയന്‍ സൈന്യത്തെ ഒന്നിപ്പിക്കാന്‍ യുഎന്നിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളില്‍ ഹദ്ദാദ് നിര്‍ണായക പങ്കു വഹിച്ചിരുന്നുവെന്നും അവകാശപ്പെടുന്നു. ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ അല്‍ ഗദ്ദാഫിയെ യുഎസിന്റെയും ഫ്രാന്‍സിന്റെയും സഹായത്തോടെയുള്ള ചില പ്രക്ഷോഭകര്‍ 2011ല്‍ കൊലപ്പെടുത്തിയിരുന്നു. അതിന് ശേഷം ലിബിയയില്‍ സമാധാനം പുലര്‍ന്നിട്ടില്ല.