ഇസ്രായേലി പിന്തുണയോടെ ഗസയില്‍ സഹായ ട്രക്കുകള്‍ കൊള്ളയടിക്കുന്ന യാസര്‍ അബൂ ശബാബിനെ തള്ളിപ്പറഞ്ഞ് കുടുംബം

Update: 2025-06-01 05:33 GMT

ഗസ സിറ്റി: ഇസ്രായേലി സഹായത്തോടെ ഗസയിലേക്കുളള സഹായ ട്രക്കുകള്‍ കൊള്ളയടിക്കുന്ന യാസര്‍ അബൂ ശബാബിനെ കുടുംബം പുറത്താക്കി. അവന്റെ രക്തത്തിന് ഇനി കുടുംബവുമായി ഒരു ബന്ധവുമില്ലെന്ന് ഗസയിലെ പ്രമുഖ കുടുംബങ്ങളിലൊന്നായ അബൂ ശബാബ് കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.

ഫലസ്തീന്‍ ജനതയ്‌ക്കൊപ്പവും സ്വാതന്ത്ര്യ പോരാട്ടത്തിനുമൊപ്പം വളരെക്കാലമായി നിലകൊള്ളുന്ന കുടുംബത്തന്റെ അന്തസിന് കളങ്കം വരുത്താന്‍ ആരെയും അനുവദിക്കില്ല. ഗസ നിവാസികള്‍ക്ക് സഹായം നല്‍കാന്‍ സ്വതന്ത്ര പ്രവര്‍ത്തനം നടത്തുകയാണ് യാസര്‍ എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷേ, അവന്റെ സുഹൃത്തുക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഞങ്ങളെ ഞെട്ടിച്ചു. തുടര്‍ന്ന് യാസറുമായി നേരില്‍ സംസാരിച്ചു. താന്‍ സ്വതന്ത്ര പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് യാസര്‍ പറഞ്ഞു. എന്നാല്‍, ഇസ്രായേലി സൈന്യവുമായി ചേര്‍ന്ന് സൈനിക നടപടികള്‍ നടത്തുന്ന യാസറിന്റെ സംഘങ്ങളുടെ വീഡിയോ അതിനകം പുറത്തുവന്നിരുന്നു.

റഫയിലെ ഫലസ്തീനികളെ ലക്ഷ്യം വച്ചുള്ള ഇസ്രായേലി രഹസ്യ യൂണിറ്റുകള്‍ക്കൊപ്പം യാസറിന്റെ സംഘം വേഷംമാറി പ്രവര്‍ത്തിക്കുന്നത് ഈ വീഡിയോകളില്‍ ചിലത് കാണിക്കുന്നു. ഗസയിലെ പ്രതിരോധത്തില്‍ കുടുംബത്തിനുള്ള അഭിമാനകരമായ പങ്കിനെ യാസര്‍ അപമാനിച്ചതായി കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. യാസര്‍ ചെയ്ത കാര്യങ്ങള്‍ക്ക് സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ഉത്തരവാദിത്തം ഏല്‍പ്പിക്കണമെന്നും കുടുംബം ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ഗസയിലെ ഗോത്രങ്ങളുടെ കൂട്ടായ്മ ഇത്തരക്കാരെ നേരിടാന്‍ അഭ്യര്‍ത്ഥിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്.