ഭീകരവാദത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു: ഇറാന്‍ പോലിസ് മേധാവി

Update: 2026-01-16 13:48 GMT

തെഹ്‌റാന്‍: വിദേശബന്ധമുള്ള കലാപകാരികളുടെ ഭീകരതയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചെന്ന് ഇറാന്‍ പോലിസ് മേധാവി. കലാപം നടത്താന്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ നിരന്തരമായി ആഹ്വാനം ചെയ്തിട്ടും ഇന്നലെ രാത്രി ഒരു നഗരത്തിലും കലാപം നടന്നില്ലെന്ന് പോലിസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അഹമദ് റെസ റഡാന്‍ പറഞ്ഞു. ''ദൈവത്തിന് സ്തുതി, ജനങ്ങളുടെ പിന്തുണയോടെ ഭീകരവാദത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു. സര്‍ക്കാരിന് അനുകൂലമായി ജനങ്ങള്‍ തെരുവിലിറങ്ങിയത് സുരക്ഷാസൈനികര്‍ക്ക് ആശ്വാസമായി. പൊതുജനങ്ങളും സുരക്ഷാസേനയും തമ്മിലുള്ള സഹകരണമാണ് ഈ വിജയത്തിന്റെ രഹസ്യം.''-അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കലാപകാരികള്‍ക്കെതിരേ ജനങ്ങള്‍ തെരുവിലിറങ്ങിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇറാന്‍ കറന്‍സിയിലുണ്ടായ തകര്‍ച്ചയാണ് ആദ്യകാല സമാധാന പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. എന്നാല്‍, പിന്നീട് വിദേശബന്ധമുള്ള കലാപകാരികള്‍ കൊള്ളയും കൊലയും നടത്തുകയായിരുന്നു.

കലാപങ്ങളില്‍ പങ്കെടുത്ത ഏകദേശം 3,000 പേരെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാണ് മുതിര്‍ന്ന മതപണ്ഡിതരും ഭരണസംവിധാനങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രായേലുമായി നേരില്‍ ബന്ധമുള്ളവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇറാനില്‍ ഇസ്‌ലാമിക ഭരണകൂടം വെറുതെ രൂപീകരിച്ചതല്ലെന്ന് മുതിര്‍ന്ന പണ്ഡിതനായ സയ്യിദ് അഹമദ് ഖത്താമി പറഞ്ഞു.'' രണ്ടുലക്ഷത്തില്‍ അധികം പേര്‍ രക്തസാക്ഷിത്വം വരിച്ചാണ് ഇറാനില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിച്ചത്. ആ വ്യവസ്ഥ സംരക്ഷിക്കുന്നതിലും വലിയ ഉത്തരവാദിത്തമൊന്നും ഇറാനികള്‍ക്കില്ല. വിശ്വാസികളായ ഇറാനികള്‍ ഉള്ളിടത്തോളം കാലം ആര്‍ക്കും ഒരു ഇഞ്ച് ഭൂമി പോലും തട്ടിയെടുക്കാനാവില്ല. കലാപകാരികള്‍ക്കെതിരേ കടുത്ത നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.''-അദ്ദേഹം പറഞ്ഞു.