അഷ്‌റഫ് കൊലക്കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം; എഫ്‌ഐആറില്‍ പ്രതികളെ കുറിച്ച് പരാമര്‍ശമില്ലെന്ന് കോടതി

Update: 2025-05-31 16:46 GMT
അഷ്‌റഫ് കൊലക്കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം; എഫ്‌ഐആറില്‍ പ്രതികളെ കുറിച്ച് പരാമര്‍ശമില്ലെന്ന് കോടതി

മംഗളൂരു: കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന കേസിലെ പ്രതികളായ രണ്ടുപേര്‍ക്ക് മംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസിലെ പത്താം പ്രതി രാഹുലിനും 20ാം പ്രതി സുശാന്തിനുമാണ് ജാമ്യം നല്‍കിയത്. എഫ്‌ഐആറില്‍ ഇരുവരുടെയും പേരുകള്‍ ചേര്‍ത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്. കേസിലെ ആദ്യഘട്ടത്തിലെ അന്വേഷണം അട്ടിമറിച്ചതിന് മംഗളൂരു റൂറല്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ കെ ആര്‍ ശിവകുമാര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ പി ചന്ദ്ര, കോണ്‍സ്റ്റബിള്‍ യല്ലെയ് ലിംഗ എന്നിവരെ മേയ് ഒന്നിന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസിലെ എഫ്‌ഐആറില്‍ ഇവര്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിരുന്നു.

2025 ഏപ്രില്‍ 27നാണ് ഹിന്ദുത്വ സംഘം അഷ്‌റഫിനെ തല്ലിക്കൊന്നത്. തുടര്‍ന്ന് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന കഥയും കെട്ടിചമച്ചു. പോലിസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ആള്‍ക്കൂട്ട ആക്രമണം മറച്ചുവയ്ക്കുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തില്ല. വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് ആള്‍ക്കൂട്ട കൊലപാതകമാണെന്ന് റിപോര്‍ട്ട് തയ്യാറാക്കിയത്.

അതേസമയം, ദക്ഷിണകന്നഡയിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്ന് മംഗളൂരു പോലിസ് കമ്മീഷണറായി ചുമതലയേറ്റ സുധീര്‍ റെഡ്ഡി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യവും കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണയും തമ്മിലുള്ള വ്യത്യാസം കുറ്റവാളികളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Similar News