കൊയിലാണ്ടിയില്‍ ഉല്‍സവത്തിനിടെ മൂന്നു പേര്‍ മരിച്ച സംഭവം: പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ നിര്‍ത്തിയത് എന്തിനെന്ന് ഹൈക്കോടതി

Update: 2025-02-17 13:49 GMT

കൊച്ചി: കോഴിക്കോട് കൊയിലാണ്ടിയില്‍ ഉല്‍സവത്തിനിടെ ആനകള്‍ ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി. സ്വന്തം ആനകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടിയിരുന്നത് ദേവസ്വം ബോര്‍ഡാണെന്നും നൂറു കിലോമീറ്ററില്‍ അധികം ആനകളെ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന കൊട്ടകയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയാണ് കോടതി വിശദീകരണം തേടിയത്.

പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിര്‍ത്തിയെന്നും ഇത്രയും ദൂരം എന്തിനാണ് വിശ്രമമില്ലാതെ ആനയെ കൊണ്ടുപോയതെന്നും കോടതി ചോദിച്ചു. ചട്ടപ്രകാരം നൂറ് കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ യാത്ര ചെയ്യിപ്പിക്കാന്‍ പാടില്ല. എന്നാല്‍ നൂറ്റിയമ്പത് കിലോമീറ്ററോളം സഞ്ചരിച്ചാണ് ആനയെ കൊയിലാണ്ടിയിലെത്തിച്ചത്.

ആനകളുടെ ഉത്തരവാദിത്തം ഉടമസ്ഥനാണ്. ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. നീണ്ട നേരത്തെ വെടിക്കെട്ടിന് ശേഷമാണ് ആന വിരണ്ടോടുന്നത്. എന്തിനാണ് ആനകളുടെ ഇത്രയും അടുത്ത് വെച്ച് പടക്കം പൊട്ടിച്ചതെന്നും അതിനുള്ള അനുമതി നല്‍കിയതെന്നും കോടതി ചോദിച്ചു. അതേസമയം കേസ് കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.