ആറു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം: പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Update: 2026-02-14 03:25 GMT

കൊച്ചി: എളമക്കരയില്‍ ആറു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. പെണ്‍കുട്ടി ഒരു വര്‍ഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും പീഡനത്തിന് ഇരയായെന്നുമാണ് കണ്ടെത്തല്‍. സംഭവത്തില്‍ എളമക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.

ആരാണ് പീഡിപ്പിച്ചതെന്നത് കണ്ടെത്തുന്നതിനായി ശാസ്ത്രീയ അന്വേഷണം നടത്തും. പിതാവും സംശയനിഴലിലാണ്. നിരന്തരം മദ്യപിക്കുന്നയാളാണ് പിതാവ്. കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കഴിഞ്ഞ മാസം 16നാണ് പിതാവിനെയും മകളെയും വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. മടങ്ങിയെത്തിയപ്പോഴായിരുന്നു ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മകളെ കിടക്കയില്‍ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങി നില്‍ക്കുന്ന രീതിയിലുമായിരുന്നു കണ്ടെത്തിയത്. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കിയെന്നായിരുന്നു പോലിസിന്റെ അന്നത്തെ നിഗമനം.