ആലപ്പുഴ: നിരവധി സ്ത്രീകളുടെ തിരോധാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ കാറില്‍ നിന്നും കത്തിയും ചുറ്റികയും ഡീസല്‍ കന്നാസുമെല്ലാം കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്.വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ കിട്ടിയത്. ഏറ്റുമാനൂരിലെ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.
ബിന്ദു പദ്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രവീണിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഇറ്റലിയിലായിരുന്ന സഹോദരനെ ആലപ്പുഴയിലെ െ്രെകംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. പ്രവീണിന്റെ രക്തസാംപിളും ശേഖരിച്ചു. ഡിഎന്‍എ പരിശോധനകള്‍ക്ക് അത് വേണ്ടി വരും. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കണ്ടെത്തിയ അസ്ഥികള്‍ ആരുടേതാണെന്ന് ഉറപ്പിക്കുന്നതിനായാണ് ഡിഎന്‍എ പരിശോധന.
2017ലാണ് ബിന്ദുവിനെ കാണാനില്ലെന്നു കാട്ടി പ്രവീണ്‍ ആഭ്യന്തരവകുപ്പു സെക്രട്ടറിക്കു പരാതി നല്‍കിയത്. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനിയും കോടികളുടെ സ്വത്തിന് ഉടമയുമായ ബിന്ദുവും സെബാസ്റ്റ്യനും തമ്മിലുള്ള ഇടപാടില്‍ വസ്തുക്കള്‍ നഷ്ടമായ സാഹചര്യത്തില്‍ എട്ടുപേജുള്ള വിശദമായ പരാതിയാണ് അന്നു നല്‍കിയത്.
സെബാസ്റ്റ്യന്‍ തുടക്കംമുതല്‍ പറയുന്നത് പച്ചക്കള്ളമാണെന്നു പ്രവീണ്‍ പറഞ്ഞു. ആലപ്പുഴ െ്രെകംബ്രാഞ്ചിനു മൊഴികൊടുത്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിലേ സെബാസ്റ്റ്യന്റെ പങ്കിനെക്കുറിച്ചു സംശയമുണ്ട്. സഹോദരിയുമായുള്ള വസ്തു ഇടപാട് ചോദിച്ചറിയാന്‍ സെബാസ്റ്റ്യനെ പലതവണ കാണാന്‍ ശ്രമിച്ചു. കാണാന്‍ സമയം തരാന്‍തന്നെ നാലുമാസമെടുത്തു. കണ്ടപ്പോള്‍, പറഞ്ഞതു മുഴുവന്‍ കള്ളമായിരുന്നു.
ചേര്‍ത്തയിലെ സ്വകാര്യ ബാങ്കില്‍ ബിന്ദു 50 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അത് അടുത്തദിവസം എടുക്കാമെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു. താന്‍ ബാങ്കില്‍ ചെന്നപ്പോള്‍ 50 ലക്ഷം രൂപ ഇല്ലെന്നു ബോധ്യമായി. ബിന്ദുവിനെ കാണാതായെന്ന പരാതി മാത്രമല്ല പോലിസില്‍ നല്‍കിയത്. സെബാസ്റ്റ്യനുമായുള്ള വസ്തു ഇടപാടും വ്യക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ ലോക്കല്‍ പോലിസിനു വീഴ്ചയുണ്ടായി. എഫ്‌ഐആര്‍ പോലും വൈകി.
ഇറ്റലിയില്‍ ജോലിയുള്ള തന്നെ കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് െ്രെകംബ്രാഞ്ച് വരുത്തിയത്. 1999ലാണ് ഇറ്റലിയില്‍ പോയത്. പിന്നീടൊരിക്കലും ബിന്ദുവിനെ കണ്ടിട്ടില്ല. വീടുപണിയുമായി ബന്ധപ്പെട്ട് 2016ല്‍ നാട്ടിലെത്തി. അപ്പോള്‍ അമ്പലപ്പുഴയിലെ അമ്മാവന്‍ പറഞ്ഞാണ് ബിന്ദുവിനെ കാണാതായ വിവരം അറിഞ്ഞതെന്നും പ്രവീണ്‍ പറഞ്ഞു.
അതേസമയം, സെബാസ്റ്റ്യനെ കോടതി ഏഴുദിവസം കൂടി െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഒരാഴ്ചത്തെ കസ്റ്റഡി പൂര്‍ത്തിയാക്കി വ്യാഴാഴ്ച സെബാസ്റ്റ്യനെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ നല്‍കണമെന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷയിലാണ് അനുമതി.

