''കേരള കുംഭമേള''യുടെ അനുമതിയുമായി ബന്ധപ്പെട്ട തര്‍ക്കം; വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വര്‍

Update: 2026-01-14 06:22 GMT

തിരൂര്‍: ''കേരള കുംഭമേള''യെന്ന പേരില്‍ ഇതാദ്യമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായ താല്‍ക്കാലിക പാലത്തിന്റെയും യജ്ഞശാലയുടെയും നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ റവന്യു വകുപ്പ് നോട്ടിസ് നല്‍കിയതിന് പിന്നാലെ വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വര്‍. മുസ്‌ലിംകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പരിപാടി തടയുന്നു എന്ന പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വര്‍ നടത്തുന്നത്. മലപ്പുറത്ത് കുംഭമേള നടന്നാല്‍ മതസ്പര്‍ദ്ധ ഉണ്ടാവുമെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട് നല്‍കിയെന്ന് അടക്കമുള്ള വ്യാജ പ്രചാരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഹിന്ദുത്വര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

1921ല്‍ ഹിന്ദുക്കളെ മുഴുവന്‍ ഉന്മൂലനം ചെയ്ത് ഇസ്‌ലാമികരാജ്യം സ്ഥാപിക്കാന്‍ ആഗ്രഹിച്ചവരുടെ നൂറ്റാണ്ടുകാലത്ത് സ്വപ്നം നിറവേറ്റുന്നതിനാണോ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നാണോ ആര്‍എസ്എസ് നേതാവ് എഴുതിയത്. ആചാരങ്ങള്‍ തടയാന്‍ അയാളുടെ മലപ്പുറം മരുമോന്റെ വാപ്പ വിചാരിച്ചാലും നടക്കില്ല പിന്നല്ലേ കുംഭമേള എന്നാണ് സനാതന ധര്‍മം എന്ന പേജ് പോസ്റ്റ് ചെയ്തത്. മുസ്‌ലിമിന് വേണ്ടി മലപ്പുറം തിരുനാവായ ഹിന്ദു സ്വാഭിമാന കുംഭമേള തടഞ്ഞത് പക്കാ ഹിന്ദു വിരുദ്ധതയെന്ന് കാവിപ്പട എന്ന പേജ് ആരോപിച്ചു. മലപ്പുറം ഒരുത്തന്റെയും ബാപ്പയുടെ സ്വത്തല്ല, കുംഭമേള തടയാന്‍ ബാപ്പയ്ക്ക് പിറന്നവന്റെ ഉണ്ടേല്‍ വാ എന്ന് തടഞ്ഞ് നോക്കൂ എന്നാണ് കാവിവസ്ത്രം എടുത്ത ഒരാളുടെ വീഡിയോ പറയുന്നത്.