കേരളത്തെ തഴഞ്ഞ് കേന്ദ്രം; വയനാടിനും വിഴിഞ്ഞത്തിനും ഒന്നുമില്ല

Update: 2025-02-01 07:24 GMT

തിരുവനന്തപുരം: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റിലും കേരളത്തിന് അവഗണന. കേരളത്തിന് ഇത്തവണയും പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു. കൂടാതെ വയനാടിന് 2,000 കോടി, വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടി, വന്യജീവി പ്രശ്‌നം പരിഹരിക്കാന്‍ 1,000 കോടി, പ്രവാസി ക്ഷേമത്തിന് 300 കോടി, സ്‌കീം വര്‍ക്കേഴ്‌സ് കൂലി പുതുക്കി നിശ്ചയിക്കണം, ദേശീയപാതയ്ക്കായി ചെലവഴിച്ച 6,000 കോടി കടമെടുക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍, ഇതിനെ കുറിച്ചൊന്നും ബജറ്റില്‍ പരാമര്‍ശമില്ല. കേരളം കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ് പോലും പരിഗണിക്കപ്പെട്ടില്ല. എന്നാല്‍, കഴിഞ്ഞ ബജറ്റിലേത് പോലെ ബിഹാറിനാണ് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.