ഐഎസ് കേസ്: റിയാസ് അബൂബക്കറിന്റെ ശിക്ഷ ശരിവച്ചു

അബ്ദുല്‍ റാഷിദ് അബ്ദുല്ല, അബ്ദുല്‍ ഖയൂം എന്നീ ഐഎസ് നേതാക്കളുടെ ഫോട്ടോകളും വീഡിയോകളും ഇയാള്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Update: 2024-12-10 18:20 GMT

കൊച്ചി: കേരളത്തില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടെന്ന കേസില്‍ പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കുറ്റക്കാരനാണെന്ന് ഹൈക്കോടതി. എന്നാല്‍, വിചാരണക്കോടതി വിധിച്ച പത്ത് വര്‍ഷം തടവുശിക്ഷ ഹൈക്കോടതി എട്ടു വര്‍ഷമാക്കി കുറച്ചു. പ്രതി ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിന് ശക്തമായ തെളിവുണ്ടെന്ന് ജസ്റ്റീസുമാരായ രാജാ വിജയരാഘവന്‍, ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിയില്‍ പറഞ്ഞു.

ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്താനിലേക്ക് ആളുകളെ കൊണ്ടുപോവുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് റിയാസ് അബൂബക്കറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്.

ഇയാള്‍ക്ക് ഐഎസില്‍ ചേര്‍ന്നവരുമായി ബന്ധമുണ്ടെന്നു പോലിസ് കണ്ടെത്തി. കേസിലെ രണ്ടു മാപ്പുസാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇയാളെ എന്‍ഐഎ കോടതി ശിക്ഷിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ രണ്ടു പേരെയും ഐഎസില്‍ ചേര്‍ക്കാന്‍ റിയാസ് അബൂബക്കര്‍ ശ്രമിച്ചതിന് നിരവധി ശബ്ദസന്ദേശങ്ങള്‍ തെളിവായുണ്ട്.

ഐഎസ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇയാള്‍ യോഗങ്ങള്‍ നടത്തിയതിനും തെളിവുണ്ട്. അബ്ദുല്‍ റാഷിദ് അബ്ദുല്ല, അബ്ദുല്‍ ഖയൂം എന്നീ ഐഎസ് നേതാക്കളുടെ ഫോട്ടോകളും വീഡിയോകളും ഇയാള്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ഐഎസിന്റെ ടെലഗ്രാം അക്കൗണ്ടുകള്‍ പ്രചരിപ്പിച്ചു. 2018ല്‍ രണ്ടു മാപ്പുസാക്ഷികള്‍ക്കൊപ്പം ലുലുമാളിന് സമീപവും മറൈന്‍ ഡ്രൈവിലും ഗൂഡാലോചന നടത്തി. കേസില്‍ പ്രതിയാവുന്ന സമയത്ത് ഇയാള്‍ക്ക് 29 വയസ് മാത്രമേ പ്രായമുണ്ടായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് പത്ത് വര്‍ഷം തടവ് ശിക്ഷ എട്ടുവര്‍ഷമാക്കി കുറച്ചത്.