കെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

Update: 2025-06-15 06:26 GMT

കൊച്ചി: കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗ്‌സ് (ഏഴ്) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ മന്ത്രി പി രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്.

വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ജൂണ്‍ ഒമ്പതിനാണ് നെയ്‌റോബിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ നെഹ്‌റൂറുവില്‍ അപകടത്തില്‍പ്പെട്ടത്. ഖത്തറില്‍നിന്ന് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു ഇവര്‍.