കശ്മീരി യുവതിയെ യുപിയില്‍ ഗ്രാമത്തലവന്‍ 10 ദിവസം തടവില്‍ പാര്‍പ്പിച്ച് ബലാല്‍സംഗം ചെയ്തതായി പരാതി; കേസെടുക്കാതെ പോലിസ്

Update: 2026-02-07 10:48 GMT

ന്യൂഡല്‍ഹി: കശ്മീരി യുവതിയെ യുപിയില്‍ ഗ്രാമത്തലവന്‍ 10 ദിവസം തടവില്‍ പാര്‍പ്പിച്ച് ബലാല്‍സംഗം ചെയ്തതായി പരാതി. പ്രണയിച്ച യുവാവിനോടൊപ്പം നാട് വിട്ട് യുപിയില്‍ എത്തിയ യുവതിയെ ആണ് ഗ്രാമത്തലവന്‍ ബലാല്‍സംഗത്തിന് ഇരയാക്കിയത്. യുവാവിന് വിവാഹ പ്രായമായിട്ടില്ലെന്ന് കാണിച്ച് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കശ്മീരി യുവതിയെ അവരുടെ അമ്മാവന്‍ ഗ്രാമത്തലവന്റെ വീട്ടില്‍ നിര്‍ത്തിയത്. ഇവിടെവച്ചാണ് 10 ദിവസത്തോളം ബലാല്‍സംഗത്തിന് ഇരയാക്കിയതെന്ന് യുവതി പറഞ്ഞു.

ബിജ്നോര്‍ ജില്ലയിലെ പുന്ദ്രി കാല ഗ്രാമത്തലവനായ സന്ദീപ് രതിക്കെതിരേയാണ് കശ്മീരി യുവതിയായ സാദിയ ജാവേദ് പരാതി നല്‍കിയത്. എന്നാല്‍, പരാതി നല്‍കി ഒന്നര മാസമായിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

''ഞാന്‍ ബിജ്നോറില്‍ നിന്നുള്ള ഒരു യുവാവിനെ വിവാഹം കഴിച്ചു. ആ സമയത്ത് അയാള്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. പോലീസ് അയാളെ അറസ്റ്റ് ചെയ്തു. എന്നെ ഗ്രാമത്തലവന്‍ സന്ദീപ് രതിയുടെ വീട്ടില്‍ തടഞ്ഞുവച്ചു. പത്ത് ദിവസത്തോളം അയാള്‍ എന്നെ ബലാത്സംഗം ചെയ്തു. അവിടെ നിന്നും രക്ഷപ്പെട്ട് ബന്ധുക്കളുടെ സഹായം തേടുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ കേസെടുക്കാന്‍ പോലും പോലിസ് തയ്യാറായില്ല'. സാദിയ ജാവേദ് പറഞ്ഞു.

പത്ത് ദിവസത്തിനിടെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തതായി കാശ്മീരി സ്ത്രീയായ സാദിയ ജാവേദ് പറഞ്ഞതായി അലഹബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അവരുടെ അഭിഭാഷക സോനു മാലിക് മാധ്യമങ്ങളോട് പറഞ്ഞു, 'സാദിയ കശ്മീരില്‍ നിന്നുള്ള മുഹമ്മദ് കൈഫിനൊപ്പമാണ് ഒളിച്ചോടിയത്. വിവാഹിതരായപ്പോള്‍ ഇരുവരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ഇപ്പോള്‍ ജയിലിലുള്ള കൈഫിനെതിരെ യുവതിയുടെ കുടുംബം പരാതി നല്‍കി. കൈഫിന്റെ അമ്മാവന്‍ അവളെ സന്ദീപ് രതിയുടെ വീട്ടില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു. സന്ദീപ് തന്നെ ബലാത്സംഗം ചെയ്തുവെന്നും ദുബായില്‍ വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. പിന്നീട് രതി അവളെ ജമ്മു കശ്മീര്‍ പോലീസിന് കൈമാറി. പോലിസ് വിട്ടയച്ചതിനെ തുടര്‍ന്നാണ് കശ്മീരിലേക്ക് മടങ്ങിയെത്തിയത്.

തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അഭിഭാഷക സോനു മാലിക് കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ അവരുടെ അഭിഭാഷകനാണ്, ഇപ്പോള്‍ എനിക്കെതിരെയും പരാതികള്‍ വരുന്നു. അവര്‍ ഇതിനകം വിവാഹിതയാണെങ്കിലും, മുഹമ്മദ് കൈഫുമായി ഞാന്‍ അവളെ പുനര്‍വിവാഹം ചെയ്യിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാര്‍ അവകാശപ്പെടുന്നു. ഇത് എന്നെ കുടുക്കാനുള്ള ശ്രമമാണ്'. അഭിഭാഷക പറഞ്ഞു.