കശ്മീരില്‍ കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവും

Update: 2024-12-20 14:06 GMT

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അഞ്ച് പേരില്‍ മുതിര്‍ന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവും. 2015 മുതല്‍ സൈന്യത്തിന്റെ ലിസ്റ്റില്‍ എപ്ലസ് കാറ്റഗറിയിലുള്ള ഹിസ്ബുള്‍ പ്രവര്‍ത്തകനായ ഫാറൂഖ് അഹമദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കുല്‍ഗാമിലെ യാരിപോര സ്വദേശിയായ ഫാറൂഖ് അഹമ്മദ് ഭട്ട് 2015ലാണ് ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഉമര്‍, ഫാറൂഖ് നാലി എന്നീ പേരുകളിലാണ് ഇയാള്‍ കശ്മീരില്‍ പ്രവര്‍ത്തിച്ചിരുന്നത്. 2021ല്‍ പോലിസ് ഇയാളെ എപ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. മുഷ്താഖ് അഹമദ് ഇത്തൂ, ആദില്‍ ഹുസൈന്‍, യാസിര്‍ ജാവിദ്, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.

കുല്‍ഗാമിലെ മുഹമ്മദ് പൂര്‍ സ്വദേശിയായ മുഷ്താഖ് അഹമദ് ഇത്തൂ 2020ലാണ് സംഘടനയില്‍ ചേര്‍ന്നത്. ഖാന്ദിപോര സ്വദേശിയായ ആദില്‍ ഹുസൈന്‍ കഴിഞ്ഞ വര്‍ഷവും ഹവൂറാ സ്വദേശിയായ ഇര്‍ഫാന്‍ 2022ലുംജാവിദ് ഈ വര്‍ഷവുമാണ് സംഘടനയില്‍ ചേര്‍ന്നത്. കുല്‍ഗാമില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇത്. 2024 ജൂലൈ എട്ടിന് നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും മറുവശത്ത് ആറു പേരും കൊല്ലപ്പെട്ടിരുന്നു.

1989ല്‍ വിവിധ സംഘടനകള്‍ ചേര്‍ന്നാണ് ഹിസ്ബുല്‍ മുജാഹിദീന്‍ രൂപീകരിച്ചത്. മുഹമ്മദ് അഹ്‌സാന്‍ ദര്‍ ആണ് സ്ഥാപക നേതാവ്. സയ്യിദ് സലാഹുദ്ദീനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.