അശ്ലീല ഇന്‍ഫ്ളുവന്‍സറുടെ കൊലപാതകത്തില്‍ തെറ്റില്ലെന്ന് അകാല്‍ തഖ്ത് മുഖ്യ ഗ്രന്ഥി

Update: 2025-06-18 13:48 GMT
അശ്ലീല ഇന്‍ഫ്ളുവന്‍സറുടെ കൊലപാതകത്തില്‍ തെറ്റില്ലെന്ന് അകാല്‍ തഖ്ത് മുഖ്യ ഗ്രന്ഥി

അമൃത്‌സര്‍: സിഖ് ചിഹ്നങ്ങള്‍ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ തയ്യാറാക്കിയ ഇന്‍ഫ്ളുവന്‍സറുടെ കൊലപാതകത്തില്‍ തെറ്റില്ലെന്ന് സിഖുകാരുടെ പരമോന്നത മതസ്ഥാപനമായ അകാല്‍ തഖ്തിലെ മുഖ്യഗ്രന്ഥി ഗ്യാനി മല്‍കീത് സിംഗ്. ''നമ്മള്‍ അശ്ലീല ഗാനങ്ങള്‍ കേള്‍ക്കരുത്. സിഖുകാരുടെ പേരില്‍ അശ്ലീലത പടര്‍ത്തുന്നവര്‍ക്കെതിരേ ഇത്തരം നടപടികള്‍ സ്വീകരിക്കാം. തെറ്റായ ഒന്നും സംഭവിച്ചിട്ടില്ല. മുമ്പും ഇങ്ങനെയൊക്കെ നടന്നിട്ടുണ്ട്.''-അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഗുരുദ്വാരകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ശിരമോണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും അകാല്‍ തഖ്തിന്റെ നിലപാടിനെ പിന്തുണച്ചു.

ഈ മാസം 11നാണ് ബത്തിന്‍ഡയിലെ അദേഷ് യുണിവേഴ്സിറ്റിക്കരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറില്‍ കഞ്ചന്‍ കുമാരി എന്ന ഇന്‍ഫ് ളുവന്‍സറുടെ മൃതദേഹം കണ്ടെത്തിയത്. കാറില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ 'കമല്‍ കൗര്‍ ഭാഭി' എന്ന പേരിലാണ് ഇവര്‍ അശ്ലീല വീഡിയോകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. കൊലപാതകത്തില്‍ രണ്ടുപേരെ ജൂണ്‍ 13ന് പോലിസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അമൃത്പാല്‍ സിംഗ് മെഹ്റോണ്‍ യുഎഇയിലേക്ക് പോയി. കൊലപാതകത്തിന് ശേഷം അമൃത്പാല്‍ സിംഗ് ഒരു വീഡിയോ ഇറക്കിയിരുന്നു. അശ്ലീല പ്രചാരണത്തില്‍ നിന്നും ഇന്‍ ഫ്‌ളുവന്‍സര്‍മാര്‍ വിട്ടു നില്‍ക്കണമെന്നായിരുന്നു ആവശ്യം. ഇതേതുടര്‍ന്ന് ദീപിക ലൂത്ര എന്ന യുവതി വീഡിയോകളെല്ലാം ഡിലീറ്റ് ചെയ്തു.

Similar News