ബീഹാര്‍ ജീവിച്ചിരിക്കുന്ന മരിച്ചവരുടെ നാടായി മാറി; വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കമല്‍ ഹാസന്‍

Update: 2026-02-05 04:24 GMT

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യസഭയില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) എംപി കമല്‍ ഹാസന്റെ കന്നിപ്രസംഗം. ബീഹാര്‍ ജീവിച്ചിരിക്കുന്ന മരിച്ചവരുടെ നാടായി മാറിയിരിക്കുന്നു. ഈ രോഗം രാജ്യത്തുടനീളം പടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷന്‍ തീര്‍ച്ചയായും ഈ രോഗം പടരാന്‍ സഹായിക്കുകയാണ്. തമിഴ്നാട്ടില്‍ ഉടന്‍ തന്നെ ഒരു കോടിയോളം ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരായി മാറിയേക്കുമോയെന്നാണ് ഭയമെന്നും കമല്‍ ഹാസന്‍ തുറന്നടിച്ചു.

പല സംസ്ഥാനങ്ങളിലും നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പു കമീഷന്‍ അവകാശം നിഷേധിക്കുന്നതില്‍ അദ്ദേഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

ഞങ്ങള്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ കമീഷന്‍ വോട്ട് ചെയ്യാനുള്ള ഞങ്ങളുടെ അവകാശം പരിശോധിക്കുകയാണ്. അവര്‍ അക്ഷരത്തെറ്റുകളും വിലാസത്തിലെ പിശകുമാണ് പരിശോധിച്ച് കണ്ടുപിടിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു സര്‍ക്കാരും സ്ഥിരമല്ലെന്നും എല്ലാ കാലവും ഭരിക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നും കമല്‍ ഹാസന്‍ മോദിസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. മഹാത്മാഗാന്ധിയും പെരിയാറും അണ്ണാദുരെയുമാണ് നിര്‍ഭയമായി അനീതികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്താന്‍ തനിക്ക് ധൈര്യം നല്‍കിയത്. യുവതലമുറ നിങ്ങളുടെ ഒരോ നീക്കവും ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ടെന്ന് മറക്കരുത് കമല്‍ ഹാസന്‍ പറഞ്ഞു. കന്നി പ്രസംഗത്തെ പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി അഭിനന്ദിച്ചു.

ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ പല രംഗങ്ങളിലുള്ളവരാണ് സഭയില്‍ എത്തുന്നതെന്നും സിനിമയിലൂടെയാണ് തനിക്ക് ഈ കവാടം തുറന്നു കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ് ഭാഷയിലെ തന്റെ ഗുരുനാഥന്മാരില്‍ ഒരാള്‍ അണ്ണാദുരൈ ആണെന്നും, സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അവകാശങ്ങളിലുമുള്ള കടന്നു കയറ്റങ്ങളെ ശക്തമായി എതിര്‍ക്കണമെന്നുമാണ് അദ്ദേഹം പഠിപ്പിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Tags: