''ചീത്ത വിളിച്ച് വാഹനത്തില്‍ കയറ്റി; വാഹനത്തില്‍ കുടുങ്ങിയ കാല്‍ വെട്ടിതരാമെന്ന് പറഞ്ഞു.'': കലാ രാജു

Update: 2025-01-18 15:10 GMT

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് വന്ന തന്നെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് സിപിഎം കൗണ്‍സിലര്‍ കലാ രാജു.

ഡിവൈഎഫ്‌ഐ നേതാവായ അരുണ്‍ അശോകന്‍ എന്നയാള്‍ ചീത്ത വിളിച്ച് വാഹനത്തില്‍ കയറ്റി. കാല്‍ വാഹനത്തിന്റെ ഡോറിനിടയില്‍ കുടുങ്ങിയപ്പോള്‍ അവിടെ എത്തിയതിനുശേഷം വെട്ടി തന്നേക്കാമെന്നാണ് വാഹനത്തില്‍ പിടിച്ചു കയറ്റിയ ആള്‍ പറഞ്ഞത്. തട്ടിക്കൊണ്ടു പോയി ഏരിയ കമ്മിറ്റി ഓഫിസിലാണ് താമസിപ്പിച്ചത്. ഏരിയ സെക്രട്ടറിയുടെ അറിവോടെയാണ് ഇത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിയത്.

ഏരിയാകമ്മിറ്റി ഓഫിസിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. ഹൃദ്രോഗിയാണെന്നു പറഞ്ഞപ്പോള്‍ ഗ്യാസിന്റെ ഗുളികയാണ് നല്‍കിയത്. ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ ഏരിയ സെക്രട്ടറിയോട് ചോദിക്കട്ടെ എന്നാണ് പറഞ്ഞത്. സിപിഎമ്മില്‍ തുടരുന്നതിനെക്കുറിച്ച് ആലോചിച്ചു തീരുമാനമെടുക്കുമെന്നും അവര്‍ പറഞ്ഞു.