ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി ജോര്‍ദാന്‍ രാജാവ്; ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ലെന്ന് അറിയിച്ചു

Update: 2025-02-12 03:04 GMT

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും കൂടിക്കാഴ്ച്ച നടത്തി. ഗസയിലെ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനും യുഎസ് ഗസ പിടിച്ചെടുക്കുന്നതിനും അറബ് രാജ്യങ്ങള്‍ എതിരാണെന്ന് ട്രംപിനെ അറിയിച്ചതായി അബ്ലുല്ല രണ്ടാമന്‍ പറഞ്ഞു.

'' ഗസയില്‍ നിന്നും വെസ്റ്റ്ബാങ്കില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിന് എതിരാണെന്ന ജോര്‍ദാന്റെ ഉറച്ചനിലപാട് ഞാന്‍ ആവര്‍ത്തിച്ചു. ഇതാണ് അറബ് രാജ്യങ്ങളുടെ ഒറ്റക്കെട്ടായ നിലപാട്.'' ഫലസ്തീനികളെ കുടിയൊഴിപ്പിക്കാതെ ഗസ പുനര്‍നിര്‍മിക്കാനുള്ള പദ്ധതി ഈജിപ്ത് തയ്യാറാക്കുന്നുണ്ടെന്നും ജോര്‍ദാന്‍ രാജാവ് ട്രംപിനെ അറിയിച്ചു.

ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ നീതിപൂര്‍വകമായ സമാധാനം കൈവരിക്കുക എന്നതാണ് പ്രാദേശിക സ്ഥിരത ഉറപ്പാക്കാനുള്ള മാര്‍ഗം. ഇതിന് യുഎസ് നേതൃത്വം ആവശ്യമാണ്. പ്രസിഡന്റ് ട്രംപ് സമാധാനകാംക്ഷിയാണ്. ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. അത് തുടരാന്‍ ട്രംപ് ശ്രമിക്കണം. തന്റെ ഏറ്റവും പ്രധാന പ്രതിബദ്ധത ജോര്‍ദാനോടാണെന്നും രാജാവ് പറഞ്ഞു.അതേസമയം, ഗസയിലെ ഫലസ്തീനികള്‍ക്ക് ഈജിപ്തില്‍ സ്ഥലം നല്‍കണമെന്ന ശുപാര്‍ശകളൊന്നും സ്വീകരിക്കില്ലെന്ന് ഈജിപ്ത് തീരുമാനിച്ചു.