''ബാബരി മസ്ജിദ് നിര്‍മിക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്''; ഹുമായൂണ്‍ കബീറിനെ പിന്തുണച്ച് ജെഡിയു എംപി

Update: 2025-12-11 03:06 GMT

പറ്റ്‌ന: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ 'ബാബരി മസ്ജിദിന്' തറക്കല്ലിട്ട ഹുമായൂണ്‍ കബീര്‍ എംഎല്‍എയെ പിന്തുണച്ച് നളന്ദയില്‍ നിന്നുള്ള ജനതാദള്‍ യൂണൈറ്റഡ് എംപി കൗശലേന്ദ്ര കുമാര്‍. എല്ലാ മതവിഭാഗങ്ങള്‍ക്കും തങ്ങളുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുവെന്ന് കൗശലേന്ദ്ര കുമാര്‍ പറഞ്ഞു. ''ബാബരി മസ്ജിദ് വീണ്ടും നിര്‍മിക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. അവരെ ആര്‍ക്കും എതിര്‍ക്കാന്‍ സാധിക്കില്ല. ഈ പള്ളി മുസ്‌ലിംകളുടെ വികാരവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആര്‍ക്കും പ്രയാസം തോന്നേണ്ടതില്ല. എനിക്ക് ബാബര്‍ ആരാണെന്ന് അറിയില്ല. ഞാന്‍ അയാളെ കണ്ടിട്ടില്ല. ഇന്ത്യ സ്വതന്ത്രമായ ശേഷം ഭരണഘടനയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്.''-അദ്ദേഹം പറഞ്ഞു. 'ബാബരി മസ്ജിദ്' നിര്‍മിച്ചതിന് ഹുമായൂണ്‍ കബീറിനെ സസ്‌പെന്‍ഡ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നടപടിയേയും എംപി വിമര്‍ശിച്ചു.