ഇന്ധന ക്ഷാമം രൂക്ഷം; കരുതല്‍ എണ്ണ ശേഖരം പുറത്തെടുത്ത് ജപ്പാന്‍

Update: 2026-03-14 09:28 GMT

ഇറാനെതിരായ ഇസ്രായേല്‍-യുഎസ് യുദ്ധത്തെ തുടര്‍ന്ന് ഇന്ധന ക്ഷാമം രൂക്ഷമായതോടെ കരുതല്‍ എണ്ണ ശേഖരം പുറത്തെടുത്ത് ജപ്പാന്‍. എണ്ണ ക്ഷാമം മത്സ്യത്തൊഴിലാളികളെയും സമുദ്രോത്പന്ന ബിസിനസുകളെയും ഹോട്ടലുകളേയും ഇതിനോടകം ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.

ജപ്പാന് അസംസ്‌കൃത എണ്ണയുടെ 95 ശതമാനവും പശ്ചിമേഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്, ഇത് ഹോര്‍മുസ് കടലിടുക്ക് പോലുള്ള പ്രധാന കപ്പല്‍ പാതകളിലെ അസ്ഥിരതയ്ക്ക് രാജ്യത്തെ പ്രത്യേകിച്ച് ഇരയാക്കുന്നു.

ടോക്കിയോയുടെ തെക്ക് ഭാഗത്തുള്ള മത്സ്യബന്ധന നഗരമായ മിസാക്കിയില്‍ ഇന്ധന ചിലവ് രൂക്ഷമായതായി പ്രദേശവാസികള്‍ പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് മത്സ്യത്തൊഴിലാളികളെയും സമുദ്രോത്പന്ന ബിസിനസുകളെയും ഇതിനകം സമ്മര്‍ദ്ദത്തിലാക്കുന്നു. അടച്ചുപൂട്ടല്‍ ഭീഷണിയിലാണ് മിക്ക സ്ഥാപനങ്ങളും. ഇന്ധന വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരായെന്ന് കച്ചവടക്കാരും പറയുന്നു. ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക റെസ്റ്റോറന്റ് മാനേജര്‍മാരും മത്സ്യബന്ധന ജീവനക്കാരും പറയുന്നു.

തടസ്സങ്ങള്‍ തുടര്‍ന്നാല്‍ എണ്ണ ഇറക്കുമതി ഗണ്യമായി കുറയുമെന്ന് ജപ്പാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിതരണം സ്ഥിരപ്പെടുത്തുന്നതിനും ഇന്ധനത്തെ ആശ്രയിക്കുന്ന വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുമായി അടിയന്തര സ്റ്റോക്കുകള്‍ റിഫൈനറികള്‍ക്ക് എത്തിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags: