ഓടുന്ന കാറില്‍ യുവതിയെ പീഡിപ്പിച്ചെന്ന്; ഐടി ജീവനക്കാരിയും ഭര്‍ത്താവും സിഇഒയും അറസ്റ്റില്‍

Update: 2025-12-27 01:49 GMT

ഉദയ്പൂര്‍: ഓടുന്ന കാറില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഐടി സ്ഥാപനത്തിന്റെ സിഇഒയും വനിതാ എക്‌സിക്യൂട്ടീവ് മേധാവിയും ഇവരുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ഉദയ്പുരില്‍ ഒരു പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് യുവതിയെ കാറില്‍ വച്ച് പീഡിപ്പിച്ചത്. ഡിസംബര്‍ 20നായിരുന്നു സംഭവം. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. പിറന്നാല്‍ പാര്‍ട്ടിയില്‍ വച്ച് അമിതമായി മദ്യപിച്ച യുവതിയെ മൂന്ന് പ്രതികളും ചേര്‍ന്ന് വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ഓടുന്ന കാറില്‍ വച്ച് ബലാത്സംഗം ചെയ്തു. ഐടി കമ്പനി സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, ഐടി ജീവനക്കാരി, ഇവരുടെ ഭര്‍ത്താവ് ഗൗരവ് സിരോഹി എന്നിവരാണ് പ്രതികള്‍. മദ്യലഹരിയിലായിരുന്ന യുവതിക്ക് സിഗരറ്റിനോട് സാമ്യമുള്ള ഒരു വസ്തു ഇവര്‍ നല്‍കിയിരുന്നു. ഇതുപയോഗിച്ചതോടെ യുവതി അബോധാവസ്ഥയിലായി. പിറ്റേന്ന് രാവിലെ, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതി മനസ്സിലാക്കുകയും പരാതി നല്‍കുകയുമായിരുന്നു.