മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറി ജൂത കുടിയേറ്റക്കാര്‍

Update: 2025-05-26 17:32 GMT

ബൈത്തുല്‍ മുഖദ്ദസ്(ജെറുസലേം): ഇസ്രായേലി പോലിസ് മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറിന്റെ നേതൃത്വത്തില്‍ ജൂത കുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറി. ദമസ്‌കസ് ഗെയിറ്റ് ഏരിയയിലൂടെയാണ് സംഘം ഫഌഗ് മാര്‍ച്ച് നടത്തി അകത്ത് കയറിയത്. ജെറുസലേം നഗരത്തില്‍ അധിനിവേശം നടത്തിയതിന്റെ 58ാം വാര്‍ഷികത്തിലാണ് ജൂത കുടിയേറ്റക്കാര്‍ മാര്‍ച്ച് നടത്തിയത്. അറബികള്‍ക്ക് മരണം തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ജൂത കുടിയേറ്റക്കാര്‍ എത്തിയത്. മസ്ജിദുല്‍ അഖ്‌സ തകര്‍ത്ത് ടെമ്പിള്‍ നിര്‍മിക്കണം എന്ന മുദ്രാവാക്യവും അവര്‍ ഉയര്‍ത്തി. തുടര്‍ന്ന് അല്‍ ബുറാഖ് മതിലിന് സമീപം പാട്ടും ഡാന്‍സും നടത്തി.


ഏകദേശം 2,092 പേര്‍ മസ്ജിദില്‍ അതിക്രമിച്ചു കടന്നതായി മസ്ജിദിന്റെ മേല്‍നോട്ട ചുമതലയുള്ള ജോര്‍ദാന്‍ അറിയിച്ചു. ശെയ്ഖ് ജാരാ പ്രദേശത്ത് ഐക്യരാഷ്ട്ര സഭാ റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സിയുടെ ആസ്ഥാനത്തും ജൂത കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറി.


മസ്ജിദുല്‍ അഖ്‌സയെ ജൂതവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഫലസ്തീനികള്‍ പോരാടണമെന്ന് ഹമാസ് പ്രസ്താവനയില്‍ ആവശ്യപപ്പെട്ടു. വെസ്റ്റ്ബാങ്കിലെയും ജെറുസലേമിലെയും ഫലസ്തീനികള്‍ മസ്ജിദിലേക്ക് മാര്‍ച്ച് ചെയ്യണമെന്നും ഹമാസ് അഭ്യര്‍ത്ഥിച്ചു.

ലോക മുസ്‌ലിംകള്‍ക്കെതിരായ ആക്രമണമാണ് നടന്നതെന്ന് ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് പ്രസ്താവനയില്‍ പറഞ്ഞു. മസ്ജിദില്‍ ഇസ്രായേലിന്റെ അധികാരം ഉറപ്പിക്കാനാണ് ശ്രമമെന്നും അറബ് സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു.

ഇസ്രായേല്‍ സര്‍ക്കാരിന്റെ സയണിസ്റ്റ് യുദ്ധമാണിതെന്ന് പോപുലര്‍ റെസിസ്റ്റന്‍സ് കമ്മിറ്റികള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മസ്ജിദുല്‍ അഖ്‌സയെ ഉപരോധിക്കുന്ന ഇസ്രായേലി നടപടില്‍ അറബ്-ഇസ്‌ലാമിക് രാജ്യങ്ങള്‍ മൗനം വെടിയണമെന്ന് അല്‍ മുജാഹിദീന്‍ പ്രസ്താവനവും ആവശ്യപ്പെട്ടു.