ഇറാന്റെ പ്രത്യാക്രമണം: മിസൈല്‍ പ്രതിരോധത്തിലുള്ള ആത്മവിശ്വാസം തകര്‍ന്ന് ഇസ്രായേല്‍

Update: 2025-06-16 14:24 GMT
ഇറാന്റെ പ്രത്യാക്രമണം: മിസൈല്‍ പ്രതിരോധത്തിലുള്ള ആത്മവിശ്വാസം തകര്‍ന്ന് ഇസ്രായേല്‍

തെല്‍ അവീവ്: തുടര്‍ച്ചയായ മൂന്ന് രാത്രികളിലെ ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്കു ശേഷം, ഇസ്രായേലി കുടിയേറ്റക്കാരില്‍ അധികപേരും, സൈനിക ഉദ്യോഗസ്ഥര്‍ വളരെക്കാലമായി അംഗീകരിച്ച ഒരു സത്യം മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു: ഏറെ പ്രശംസിക്കപ്പെടുന്ന മിസൈല്‍ പ്രതിരോധ സംവിധാനം, അവരുടെ സ്വന്തം വാക്കുകളില്‍, 'പഴുതടച്ചത് അല്ല' എന്നതാണത്.

നടന്നുകൊണ്ടിരിക്കുന്ന ഇറാനിയന്‍ ആക്രമണങ്ങള്‍ പൊതുജനവിശ്വാസം തകര്‍ക്കുന്ന പുതിയ ദൗര്‍ബല്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്; മുമ്പ് നിയുക്ത സംരക്ഷണ മേഖലകളില്‍ സുരക്ഷിതത്വം അനുഭവിച്ചിരുന്നവരില്‍ പോലും.

ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ആശങ്കാജനകമായ സംഭവങ്ങളിലൊന്നില്‍, കുറഞ്ഞത് അഞ്ച് ഇസ്രായേലി കുടിയേറ്റക്കാര്‍ കൂടി ഒറ്റരാത്രികൊണ്ട് കൊല്ലപ്പെട്ടു. അതില്‍ തെല്‍ അവീവിന് കിഴക്കുള്ള പെറ്റാ ടിക്വയിലെ രണ്ട് കുടിയേറ്റക്കാരും ഉള്‍പ്പെടുന്നു.

ആര്‍മി റേഡിയോയുടെ റിപോര്‍ട്ട് പ്രകാരം, അത്തരം ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ശക്തിപ്പെടുത്തിയ ഷെല്‍ട്ടറില്‍ അഭയം തേടിയിട്ടും രണ്ട് ഇസ്രായേലി കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു.

ഇറാനില്‍നിന്നുള്ള ഒരു ബാലിസ്റ്റിക് മിസൈല്‍ രണ്ട് ഉറപ്പുള്ള ബങ്കറുകള്‍ക്കിടയില്‍ നേരിട്ട് പതിച്ചതായും, പോര്‍മുനയുടെ കേന്ദ്രീകൃത ആഘാതത്തില്‍ 'സംരക്ഷിത സ്ഥലം' എന്ന് വിളിക്കപ്പെടുന്നതിനെ ഫലപ്രദമല്ലാതാക്കിയതായും റിപോര്‍ട്ട് സ്ഥിരീകരിച്ചു. സ്‌ഫോടനം മാരകമായ ശക്തിയോടെ കെട്ടിടങ്ങളിലേക്ക് തുളച്ചുകയറിയത് ജനങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ഇസ്രായേലിന്റെ അവകാശവാദങ്ങളെ അസ്ഥാനത്താക്കുന്നതാണ്.

വര്‍ഷങ്ങളായി, ഇസ്രായേലിന്റെ അയണ്‍ഡോമിലും പാളികളായുള്ള പ്രതിരോധ സംവിധാനങ്ങളിലുമുള്ള പൊതുജന വിശ്വാസം വര്‍ധിച്ചുവരുന്ന പ്രാദേശിക ഭീഷണികള്‍ക്കെതിരായ മാനസിക സമ്മര്‍ദ്ദത്തെ തടഞ്ഞിട്ടുണ്ട്. ആ ആത്മവിശ്വാസം ഇപ്പോള്‍ പ്രകടമായി ക്ഷയിച്ചുവരുകയാണ്. പൊതുജനങ്ങളെ ആശ്വസിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുമ്പോഴും, ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലിന്റെ മിസൈല്‍ കവചത്തിന്റെ ഒന്നിലധികം പാളികള്‍ തകര്‍ക്കുന്നത് സമീപ ദിവസങ്ങളില്‍ തുടരുകയാണ്.

പ്രതിരോധ സംവിധാനം തെറ്റുപറ്റാത്തതല്ലെന്ന് സൈനിക വക്താക്കള്‍ വളരെക്കാലമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ശക്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള പ്രദേശങ്ങളില്‍ പോലും, നാശനഷ്ടങ്ങളുടെയും സിവിലിയന്‍ മരണങ്ങളുടെയും വ്യാപ്തി, അതിജീവനത്തിനായി സാങ്കേതിക മികവിനെ ആശ്രയിക്കുന്ന ഒരു ജനതയുടെ ഇടയില്‍ കൂടുതല്‍ ആഴത്തില്‍ അടയാളപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.

ഇറാനെതിരേയുള്ള യുദ്ധത്തിനുള്ള പൊതുജന പിന്തുണ ഉപരിതലത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടെങ്കിലും, ഇറാന്റെ മിസൈല്‍ ആക്രമണങ്ങളുടെ വര്‍ധിച്ചുവരുന്ന ഫലപ്രാപ്തി അധിനിവേശ പ്രദേശങ്ങളില്‍ ഭയം ജനിപ്പിക്കുന്നു.

തെഹ്‌റാനില്‍ ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ട്. ഇത് ഇസ്രായേലിന്റെ വ്യോമ പ്രതിരോധത്തിന് താങ്ങാനാകുമോ എന്ന ആശങ്ക ഉയര്‍ത്തുന്നു.പല താമസക്കാര്‍ക്കും, ഉയര്‍ന്നതും നിരവധി നിലകളുള്ളതുമായ വാസസ്ഥലങ്ങള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ശക്തിപ്പെടുത്തിയ മുറികളുടെ സുരക്ഷയെക്കുറിച്ചുള്ള പരമ്പരാഗത വിശ്വാസം, സംഘര്‍ഷസമയത്ത് അവിടെ തന്നെ തുടരാനുള്ള അവരുടെ സന്നദ്ധതയില്‍ ഒരു പ്രധാന ഘടകമാണ്. ആ വിശ്വാസം ഇപ്പോള്‍ വെല്ലുവിളിക്കപ്പെട്ടിരിക്കുകയാണ്. ഇസ്രായേലി സൈന്യം സൈനിക സംവിധാനങ്ങള്‍ ജനവാസ മേഖലകളില്‍ സ്ഥാപിക്കുന്നതാണ് ഇതിന് കാരണമായത്. ഇസ്രായേലി സൈന്യം ജൂതന്‍മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന ആരോപണവും ഇസ്രായേലില്‍ ഉയരുന്നുണ്ട്.

Similar News