ഇസ്രായേല്‍ തടഞ്ഞുവച്ചിരിക്കുന്നത് 735 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍

Update: 2025-10-11 13:29 GMT

ഗസ സിറ്റി: ഇസ്രായേല്‍ സര്‍ക്കാര്‍ 735 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ തടഞ്ഞുവച്ചിരിക്കുന്നതായി റിപോര്‍ട്ട്. 67 കുട്ടികളുടെയും 10 സ്ത്രീകളുടെയും മൃതദേഹങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നതായി മൃതദേഹങ്ങള്‍ ലഭിക്കാനായി ക്യാംപയിന്‍ നടത്തുന്ന ദേശീയ കമ്മീഷന്‍ അറിയിച്ചു. 735ല്‍ 256 മൃതദേഹങ്ങള്‍ ''നമ്പര്‍ സെമിത്തേരികള്‍'' എന്ന കുപ്രസിദ്ധ രഹസ്യ കേന്ദ്രങ്ങളിലാണ് ഒളിപ്പിച്ചിരിക്കുന്നത്. മരിച്ചയാളുടെ പേരിന് പകരം നമ്പറുകള്‍ മാത്രം കാണിക്കുന്ന സ്ഥലങ്ങളാണ് ഇവ. ഈ നമ്പറുകളുള്ള ഫയലുകള്‍ ഇസ്രായേലി സര്‍ക്കാരും രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു. അതിലാണ് മരിച്ചയാളുടെ വിവരങ്ങള്‍ ഉണ്ടാവുക. 2025 തുടക്കം മുതല്‍ 479 മൃതദേഹങ്ങള്‍ ഇസ്രായേല്‍ പിടിച്ചുവച്ചു. അതില്‍ 86 എണ്ണം ഇസ്രായേലി ജയിലുകളില്‍ മരിച്ച ഫലസ്തീനി രാഷ്ട്രീയ തടവുകാരുടേതാണ്.

ഫലസ്തീനി ജനതയ്ക്കെതിരായ സയണിസ്റ്റുകളുടെ തുടര്‍ച്ചയായതും വ്യവസ്ഥാപിതവുമായ അതിക്രമങ്ങളുടെ ഭാഗമാണ് ഇത്. പോരാളികളുടെ മൃതദേഹങ്ങളോട് അവര്‍ മോശമായി പെരുമാറുകയും ചെയ്യാറുണ്ട്. ചില മൃതദേഹങ്ങളില്‍ നിന്ന് സയണിസ്റ്റുകള്‍ അവയവങ്ങള്‍ മോഷ്ടിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്. ഗസയില്‍ കൊല്ലപ്പെട്ട നിരവധി പേരുടെ ശരീരങ്ങളില്‍ നിന്നും അവര്‍ അവയവങ്ങള്‍ മോഷ്ടിച്ചതായി ഗസ സര്‍ക്കാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അല്‍ നഖാബ് മരുഭൂമിയിലെ കുപ്രസിദ്ധമായ എസ്ഡി ടെയ്മാന്‍ തടങ്കല്‍ പാളയത്തില്‍ ഏകദേശം 1,500 ഫലസ്തീനി മൃതദേഹങ്ങള്‍ തടഞ്ഞുവച്ചിട്ടുള്ളതായി ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സ് കഴിഞ്ഞ ആഗസ്റ്റില്‍ റിപോര്‍ട്ട് ചെയ്തിരുന്നു.