രണ്ട് സ്‌കൂളുകളിലായി ഇസ്രായേല്‍ കൊന്നത് 57 കുരുന്നുകളെ; കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്

Update: 2026-02-28 15:23 GMT

തെഹ്‌റാന്‍: യുഎസ് സഹായത്തോടെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ മിനാബില്‍ പ്രൈമറി ഗേള്‍സ് സ്‌കൂള്‍ ഉള്‍പ്പെടെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് അമ്പതിലധികം കുരുന്നുകള്‍ കൊല്ലപ്പെട്ടത്.

കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇതുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരമാണെന്നും വരാന്‍ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങളാണെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊട്ടാരം ആക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മിനാബില്‍ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 57 കുട്ടികള്‍ കൊല്ലപ്പെട്ടു. മരണസംഖ്യ വര്‍ധിച്ചേക്കുമെന്നാണ് സൂചന. അമേരിക്കന്‍ സഖ്യ രാഷ്ട്രങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രത്യാക്രമണം നടത്തി. ആദ്യം ഇസ്രയേലിലും പിന്നീട് പിന്നീട് ഗള്‍ഫ് മേഖലയിലെ യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹറൈന്‍ സൗദി തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടത്തിയത് അബൂദബിയില്‍ മിസൈല്‍ ആക്രമണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാഖില്‍ ഇറാന്‍ അനുകൂലികളായ രണ്ട് പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.പരമാധികാരം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഇറാന്‍ സൈന്യം അറിയിച്ചു. ഇരു പക്ഷവും യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.