സിറിയയുടെ ഗോലാന്‍ കുന്നുകളില്‍ കൂടുതല്‍ ജൂതന്മാരെ കുടിയിരുത്താന്‍ ഇസ്രായേല്‍
സൗദി അറേബ്യയും ഖത്തറും യുഎഇയും ഇസ്രായേല്‍ തീരുമാനത്തെ അപലപിച്ചു.
ജറുസലേം: സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളില്‍ കൂടുതല്‍ ജൂതന്മാരെ കുടിയിരുത്താന്‍ ഇസ്രായേല്‍ തീരുമാനിച്ചു. ദമസ്‌കസില്‍ ഭരണമാറ്റമുണ്ടായിട്ടും ഭീഷണി തുടരുകയാണെന്ന് ആരോപിച്ചാണ് തീരുമാനമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 1967ലെ ആറു ദിവസ യുദ്ധത്തിലാണ് ഈ പ്രദേശം ഇസ്രായേല്‍ പിടിച്ചെടുത്തത്. 1981ല്‍ ഇതിനെ രാജ്യത്തോട് ചേര്‍ത്തു. സൗദി അറേബ്യയും ഖത്തറും യുഎഇയും ഇസ്രായേല്‍ തീരുമാനത്തെ അപലപിച്ചു. ഇസ്രായേല്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് യുഎഇ ആരോപിച്ചു.
നിലവില്‍ 31,000 ജൂതന്മാരാണ് പ്രദേശത്തുള്ളത്. സിറിയയിലെ ന്യൂനപക്ഷ വിഭാഗമായ ഡ്രൂസ് വിഭാഗക്കാരും ഇവിടെ ധാരാളമായുണ്ട്. ഇവര്‍ക്ക് പ്രദേശത്തെ ഇസ്രായേലില്‍ ചേര്‍ക്കണമെന്ന നിലപാടാണ് ഇപ്പോള്‍ ഉള്ളതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സിറിയയിലെ പുതിയഭരണകൂടം വംശഹത്യ നടത്തുമെന്നാണ് ഇവരുടെ ഭയം.
അതേസമയം, ഹിസ്ബുല്ലയുടെ ആക്രമണങ്ങളെ തുടര്‍ന്ന് വടക്കന്‍ ഇസ്രായേലില്‍ നിന്ന് ഒഴിഞ്ഞു പോയ ജൂതന്‍മാരില്‍ 33 ശതമാനം പേര്‍ക്കും തിരിച്ചുചെല്ലാന്‍ താല്‍പര്യമില്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഒഴിഞ്ഞു പോയ 36 ശതമാനം പേരും മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികില്‍സ തേടുന്നുണ്ട്. 50 ശതമാനം കുടിയേറ്റക്കാരും ഉറക്കഗുളികകള്‍ കഴിച്ചാണ് ഉറങ്ങുന്നതെന്ന് ചാനല്‍ 12ലെ റിപോര്‍ട്ട് പറയുന്നു.
സൈനികരുടെ എണ്ണക്കുറവും ഡി9 ബുള്‍ഡോസറുകളുടെ കുറവും ഇസ്രായേലി സൈന്യത്തിന്റെ ശേഷിയെ വന്‍തോതില്‍ പ്രതികൂലമായി ബാധിച്ചതായും ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഗസയിലെ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ കൂടുതല്‍ ബുള്‍ഡോസറുകള്‍ യുഎസിനോട് ചോദിച്ചിട്ടുണ്ട്. അവ എത്തുന്നതു വരെ സ്വകാര്യ കമ്പനികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കാനും തീരുമാനിച്ചു.
