ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ തുടരും; തടവുകാരെ ശനിയാഴ്ച്ച കൈമാറും (videos)

Update: 2025-02-13 14:24 GMT

കെയ്‌റോ: ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ തുടരും. ഈജിപ്തിലെ കെയ്‌റോയില്‍ മധ്യസ്ഥരായ ഈജിപ്തിന്റെയും ഖത്തറിന്റെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഇസ്രായേലുമായി ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തില്‍ ഗസയിലെ തടവുകാരെ വിട്ടയക്കും. ഗസയിലേക്ക് കാരവനുകളും ടെന്റുകളും ഭാരമുള്ള ഉപകരണങ്ങളും മരുന്നുകളും ഇന്ധനവും എത്തുന്നത് തടയില്ലെന്ന് ഇസ്രായേല്‍ ഈജിപ്തിനും ഖത്തറിനും ഉറപ്പുനല്‍കി. ഇതേതുടര്‍ന്നാണ് തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്ന് ഹമാസ് അറിയിച്ചു. ശനിയാഴ്ച്ചയായിരിക്കും മൂന്നു ജൂതത്തടവുകാരെ വിട്ടയക്കുക. ഇതിന് പകരമായി നിരവധി ഫലസ്തീനികളെ വിട്ടയക്കാന്‍ തയ്യാറാണെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്.

ഗസയില്‍ എത്തിക്കാനുള്ള മൊബൈല്‍ വീടുകള്‍

അതേസമയം, വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ അധിനിവേശ അക്രമം തുടരുകയാണ്. ജനുവരി 19ന് ശേഷം 380 ഫലസ്തീനികളെയാണ് ഇസ്രായേല്‍ സൈന്യം തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ജെനിന്‍, തുല്‍കാരെം, ടുബാസ് അഭയാര്‍ത്ഥി ക്യംാപുകളില്‍ നിന്നാണ് ഫലസ്തീനികളെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. അതിനിടെ ജനിന്‍ കാംപിന് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ ഇസ്രായേലി സൈന്യം തകര്‍ത്തു.

വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളുടെ വീടുകളില്‍ ഇസ്രായേലി സൈനികര്‍ മോഷണവും നടത്തുന്നുണ്ട്. ഒരു ഇസ്രായേലി സൈനികന്‍ ഫലസ്തീനി കുട്ടിയുടെ സ്‌കൂള്‍ ബാഗ് മോഷ്ടിച്ചതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.