ഗസയെ വിഭജിച്ച നെറ്റ്‌സാരിം ഇടനാഴിയില്‍ നിന്നും ഇസ്രായേലി സൈന്യം പിന്‍മാറും

Update: 2025-02-09 02:48 GMT

ഗസ സിറ്റി: ഗസ അധിനിവേശത്തിന്റെ ഭാഗമായി നിര്‍മിച്ച നെറ്റ്‌സാരിം ഇടനാഴിയില്‍ നിന്നും ഇസ്രായേലി സൈന്യം ഇന്നത്തോടെ പൂര്‍ണമായും പിന്‍മാറും. ഗസയുടെ മറ്റുഭാഗങ്ങളില്‍ നിന്നും വടക്കന്‍ ഗസയെ വേര്‍തിരിക്കാന്‍ രൂപീകരിച്ച പ്രദേശത്തുനിന്നാണ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി പിന്‍മാറുന്നത്. പ്രാദേശിക സമയം ഞായറാഴ്ച്ച പുലര്‍ച്ചയോടെ പിന്‍മാറ്റം പൂര്‍ത്തിയാവുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇനി ഈജിപ്ത്-ഗസ അതിര്‍ത്തിയിലും ഗസ-അധിനിവേശ ഇസ്രായേല്‍ അതിര്‍ത്തിയിലെ ബഫര്‍സോണിലുമാണ് സയണിസ്റ്റ് സൈന്യമുണ്ടാവുക.


ഗസ അധിനിവേശത്തില്‍ ഇസ്രായേലിന് ഏറെ നിര്‍ണായകമായിരുന്നു ഈ ഇടനാഴി. ആറു കിലോമീറ്റര്‍ നീളമുള്ള ഈ പ്രദേശത്തെ വടക്കന്‍ ഗസയെ ഒറ്റപ്പെടുത്താന്‍ ഉപയോഗിക്കാനായിരുന്നു ഇസ്രായേലിന്റെ പദ്ധതി. ഗസയുടെ ഭൂവിസ്തൃതിയുടെ 13 ശതമാനം വരുന്ന പ്രദേശമാണിത്. ഇവിടെയുള്ള ഫലസ്തീനികളുടെ വീടുകള്‍ പൊളിച്ചാണ് സൈനിക പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നത്. ഈ പ്രദേശത്തു വരുന്ന ആരെയും ഇസ്രായേലി സൈന്യം വെടിവെച്ചു കൊല്ലുമായിരുന്നു.

2005ല്‍ ഗസയിലെ അധിനിവേശം അവസാനിപ്പിച്ചപ്പോള്‍ ഇസ്രായേല്‍ പൂട്ടിയ അവസാന ജൂത കോളനിയുടെ പേരായ നെറ്റ്‌സാരിമില്‍ നിന്നാണ് ഇടനാഴിക്ക് ഈ പേര് നല്‍കിയത്. ജൂത കുടിയേറ്റക്കാരുടെ പ്രതീക്ഷയുടെ കേന്ദ്രം കൂടിയായിരുന്നു ഇത്. ഇവിടെ നിന്നാണ് ഗസയുടെ വിവിധ ഭാഗങ്ങളെ ഇസ്രായേല്‍ ആക്രമിച്ചിരുന്നത്.