സിറിയയില്‍ കനത്ത വ്യോമാക്രണവുമായി ഇസ്രായേല്‍; 250 പ്രദേശങ്ങളില്‍ ആക്രമണം, മൂന്നു വിമാനത്താവളങ്ങള്‍ തകര്‍ത്തു

കര-വായു മിസൈല്‍ സംവിധാനങ്ങള്‍, ആയുധ നിര്‍മാണ ശാലകള്‍, ആയുധ ശേഖരണ ശാലകള്‍ എന്നിവയും തകര്‍ത്തിട്ടുണ്ട്.

Update: 2024-12-10 02:19 GMT

ദമസ്‌കസ്: സിറിയയില്‍ ഭരണസംവിധാനം രൂപീകരിക്കാന്‍ വിമതര്‍ ശ്രമിക്കുന്നതിനിടെ കനത്ത വ്യോമാക്രമണവുമായി ഇസ്രായേല്‍. ഇന്നലെയും ഇന്നുമായി വിവിധ പ്രദേശങ്ങളിലായി 250 തവണ ഇസ്രായേല്‍ വ്യോമാക്രണം നടത്തി. ഒരു അന്താരാഷ്ട്ര വിമാനത്താവളവും രണ്ടു സൈനികതാവളങ്ങളും പൂര്‍ണമായും തകര്‍ന്നു. വടക്ക് കിഴക്കന്‍ സിറിയയിലെ ഖ്വാംശ്‌ലിയിലെ വിമാനത്താവളവും ഹുംസിലെ ഷിന്‍ശര്‍ സൈനികതാവളവും ദമസ്‌കസിന് സമീപത്തെ അഖ്വര്‍ബ സൈനികതാവളവുമാണ് തകര്‍ത്തിരിക്കുന്നത്. നിരവധി ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ടാങ്കുകളും ഈ ആക്രമണങ്ങളില്‍ നശിച്ചു.


വിവിധ പ്രദേശങ്ങളിലെ കര-വായു മിസൈല്‍ സംവിധാനങ്ങള്‍, ആയുധ നിര്‍മാണ ശാലകള്‍, ആയുധ ശേഖരണ ശാലകള്‍ എന്നിവയും തകര്‍ത്തിട്ടുണ്ട്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണ പരമ്പരകളിലൊന്നാണ് ഇതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സിറിയയുടെ വ്യോമസേനയെ പൂര്‍ണമായും ഇല്ലാതാക്കാനാണ് ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഭാവിയില്‍ ആരും വായുമാര്‍ഗം ഭീഷണിയാവരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.



അതേസമയം, വിവിധരാജ്യങ്ങളിലെ എംബസികള്‍ പഴയപോലെ പ്രവര്‍ത്തിക്കുമെന്ന് സിറിയന്‍ പ്രതിനിധി ഐക്യരാഷ്ട്രസഭയെ അറിയിച്ചു. പുതിയ നേതാക്കളില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരമാണ് ഇക്കാര്യം പറഞ്ഞതെന്നും പ്രതിനിധി വിശദീകരിച്ചു.


സിറിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കിയിലേക്കും മറ്റും അഭയാര്‍ത്ഥികളായി പോയവര്‍ തിരിച്ചുവന്നു തുടങ്ങിയിട്ടുണ്ട്. മുമ്പ് കാണാതായവരെയും അറസ്റ്റ് ചെയ്യപ്പെട്ടവരെയും തേടി ബന്ധുക്കള്‍ ജയിലുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.




അസദ് ഭരണകൂടത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ കുറ്റം ചുമത്തിയതായി യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു. സിറിയയിലെ തടവറകളില്‍ അമേരിക്കന്‍ പൗരന്‍മാര്‍ അടക്കമുള്ളവരെ പീഡിപ്പിച്ചെന്നാരോപിച്ചാണ് കേസ്. വ്യോമസേനാ ഉദ്യോഗസ്ഥരായിരുന്ന ജമില്‍ ഹസന്‍ (72), അബ്ദുല്‍ സലാം മഹ്മൂദ് (65) എന്നിവരാണ് പ്രതികള്‍.

അതേസമയം, സിറിയയുടെ ഗോലാന്‍ കുന്നുകളുടെ ഭാഗത്തെ ബഫര്‍ സോണില്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഇസ്രായേല്‍ സൈന്യത്തിന്റെ ടാങ്കുകള്‍ ദമസ്‌കസ് പരിസരത്ത് എത്തിയതായി ഹിസ്ബുല്ലയുടെ മാധ്യമവിഭാഗം പറയുന്നു. ദമസ്‌കസില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള ഖട്ട്‌ന പ്രദേശത്താണ് ടാങ്കുകള്‍ എത്തിയതെന്നാണ് ഹിസ്ബുല്ല പറയുന്നത്. ഇസ്രായേല്‍ നടപടിയെ സൗദി അറേബ്യ ചോദ്യം ചെയ്തിട്ടുണ്ട്. സിറിയയില്‍ ശാന്തിയും സമാധാനവും പുനസ്ഥാപിക്കാനുള്ള നീക്കങ്ങളെ ഇത് ബാധിക്കുമെന്ന് സൗദി പ്രസ്താവനയില്‍ പറഞ്ഞു.


Full View