ഐന്‍ അല്‍ അസദ് വ്യോമതാവളം പൂര്‍ണമായും ഏറ്റെടുത്ത് ഇറാഖ്

Update: 2026-01-18 03:22 GMT

ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാഖിലെ ഐന്‍ അല്‍ അസദ് വ്യോമതാവളത്തില്‍ നിന്നും യുഎസ് സൈന്യം പൂര്‍ണമായും പിന്‍മാറിയതോടെ താവളത്തിന്റെ പൂര്‍ണനിയന്ത്രണം ഇറാഖി സൈന്യം ഏറ്റെടുത്തു. യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഓപ്പറേഷനുകള്‍ നിര്‍ത്താന്‍ ഇരുരാജ്യങ്ങളും 2024ല്‍ ധാരണയായിട്ടുണ്ടായിരുന്നു. 2025 സെപ്റ്റംബറോടെ യുഎസ് പൂര്‍ണമായും പിന്‍വാങ്ങണമെന്നായിരുന്നു ധാരണ. ഇറാഖി സൈനിക മേധാവി അബ്ദുല്‍ അമീര്‍ റാഷിദ് യാരല്ല ഇന്നലെ താവളത്തില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തന്ത്രപ്രധാനമായ താവളത്തിന്റെ എല്ലാ ഗുണങ്ങളും ഉപയോഗിക്കാന്‍ അദ്ദേഹം സൈനിക നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ഐഎസ് സംഘടനയെ നേരിടാനെന്ന പേരിലാണ് 2014ല്‍ യുഎസ് സൈന്യം ഇറാഖില്‍ എത്തിയത്. പിന്നീട് നിരവധി നഗരങ്ങള്‍ അവര്‍ ബോംബിട്ട് തകര്‍ത്തു. ഈ താവളത്തിന് നേരെ നിരവധി തവണ മിസൈല്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 2020ല്‍ ഇറാനും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിന് മറുപടിയായിട്ടായിരുന്നു ആക്രമണം.