മിശ്ര വിവാഹത്തെ തുടര്‍ന്ന് ഗാസിയാബാദില്‍ സംഘര്‍ഷം; ഭര്‍ത്താവ് അറസ്റ്റില്‍, കട തകര്‍ത്തു (video)

Update: 2025-05-28 03:40 GMT

ഗാസിയാബാദ്: മിശ്ര വിവാഹത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സംഘര്‍ഷം. ഇന്ദിരാപുരം സ്വദേശികളായ സോണിയാ ഖാന്‍, അക്ബര്‍ ഖാന്‍ എന്നിവര്‍ വിവാഹം കഴിച്ചെന്ന വിവരം പുറത്തുവന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. ഏകദേശം 60 പേര്‍ വരുന്ന ഒരു സംഘം അക്ബറിന്റെ കട തകര്‍ത്തു. സോണിയയുടെ പിതാവിന്റെ പരാതിയില്‍ പോലിസ് അക്ബറിനെയും രണ്ടു സഹോദരിമാരെയും അറസ്റ്റ് ചെയ്തു.


ഒമ്പതുവര്‍ഷം മുമ്പ് പ്രണയത്തിലായ അക്ബറും സോണിയയും 2022 ആഗസ്റ്റ് 29ന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചിരുന്നു. പക്ഷേ, ഇക്കാര്യം ആരെയും അറിയിച്ചിരുന്നില്ല. വിവാഹശേഷം ഇരുവരും ഒരുമിച്ചായിരുന്നില്ല ജീവിച്ചിരുന്നത്. മേയ് 24ന് സോണികയുടെ വീട്ടുകാര്‍ വിവാഹക്കാര്യം അറിഞ്ഞു. വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയതോടെ സോണിക അക്ബറിന്റെ വീട്ടിലേക്ക് താമസം മാറ്റി. ഇതോടെ സോണികയുടെ പിതാവ് പോലിസില്‍ പരാതി നല്‍കി. അക്ബര്‍ മകളെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. ഇതോടെ അക്ബറിനെയും രണ്ടു സഹോദരിമാരെയും പോലിസ് അറസ്റ്റ് ചെയ്തു. സോണിയയെ കസ്റ്റഡിയില്‍ എടുത്തു വീട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തു. അതേസമയം, അക്ബര്‍ തന്റെ ഭര്‍ത്താവാണെന്നും വിട്ടയക്കണമെന്നും സോണിയ ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു.

ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് സോണിയ വീഡിയോയില്‍ പറയുന്നു. വിവാഹമോചനം നേടിയില്ലെങ്കില്‍ കൊല്ലുമെന്നും അവര്‍ പറഞ്ഞുവെന്ന് സോണിയ വിശദീകരിച്ചു.