സിറിയന്‍ സൈന്യവും കുര്‍ദ് സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Update: 2025-11-21 14:37 GMT

ദമസ്‌കസ്: സിറിയന്‍ അറബ് സൈന്യവും കുര്‍ദ് സൈന്യമായ എസ്ഡിഎഫും തമ്മില്‍ ഏറ്റുമുട്ടല്‍. റഖ പ്രദേശത്തെ മദാന്‍ മരുഭൂമിയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മീഡിയം, ഹെവി ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ദമസ്‌കസിലെ അല്‍ ഷറ സര്‍ക്കാരിന് കീഴിലെ സൈനികര്‍ പീരങ്കികള്‍ ഉപയോഗിച്ച് ആക്രമിച്ചെന്നും തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നും റിപോര്‍ട്ടുകളുണ്ട്. അതേസമയം, എസ്ഡിഎഫ് ഇടക്കിടെ തങ്ങളുടെ പോസ്റ്റുകള്‍ ആക്രമിക്കുന്നതായി സിറിയന്‍ സര്‍ക്കാര്‍ ആരോപിച്ചു.

ഇരുവിഭാഗങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് മാര്‍ച്ച് പത്തിന് തീരുമാനമായിരുന്നു. സിറിയന്‍ അറബ് സൈന്യത്തില്‍ എസ്ഡിഎഫിനെ ചേര്‍ക്കാനും ധാരണയായിരുന്നു. എന്നാല്‍, ഇരുവിഭാഗങ്ങളും തമ്മില്‍ ഇടക്കിടെ സംഘര്‍ഷമുണ്ടാവുന്നു. അതേസമയം, ഐഎസ് സംഘടന അയച്ച രണ്ടു ഡ്രോണുകള്‍ വീഴ്ത്തിയതായി എസ്ഡിഎഫ് അറിയിച്ചു. മാട്രിസ് എം30 എന്ന നിരീക്ഷണ ഡ്രോണ്‍ ആണ് ആദ്യം ഐഎസ് അയച്ചത്. പിന്നീട് ആക്രമണത്തിനുള്ള എഫ്പിവി ഡ്രോണ്‍ എത്തി. രണ്ടിനെയും വെടിവച്ചിട്ടെന്നാണ് എസ്ഡിഎഫ് അറിയിച്ചത്.