കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടുന്നുവെന്ന് അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട്; വാദം തള്ളി ഇന്ത്യ

Update: 2025-01-29 04:14 GMT

ഒട്ടാവ: ഇന്ത്യയും ചൈനയും കാനഡയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതായി കാനഡ സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ട്. കാനഡയില്‍ വിദേശ ഇടപെടലുകള്‍ നടത്തുന്നതില്‍ ചൈനയാണ് ഏറ്റവും സജീവമെന്നും ഇന്ത്യയാണ് രണ്ടാം സ്ഥാനത്തെന്നും റിപോര്‍ട്ട് പറയുന്നു. 2019, 2021 വര്‍ഷങ്ങളില്‍ കാനഡയില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ വിദേശരാജ്യങ്ങള്‍ ഇടപെട്ടിട്ടുണ്ടോ എന്നറിയാന്‍ നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. റഷ്യ, പാകിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളും ഭീഷണിയുയര്‍ത്തുന്നതായി റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അതേസമയം, കാനഡയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളി. ''വാസ്തവത്തില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ നിരന്തരം ഇടപെടുന്നത് കാനഡയാണ്. ഇത് നിയമവിരുദ്ധ കുടിയേറ്റത്തിനും സംഘടിത കുറ്റകൃത്യങ്ങള്‍ക്കും ഒരു അന്തരീക്ഷം സൃഷ്ടിച്ചു.''-വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

2023 ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ കനേഡിയന്‍ സിഖ് ആക്ടിവിസ്റ്റ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കാനഡ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പോലിസും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ അന്നു തന്നെ ഇന്ത്യ തള്ളുകയും ചെയ്തു. കാനഡയില്‍ താമസിക്കുന്ന നാല് ഇന്ത്യന്‍ പൗരന്മാരാണ് നിജ്ജാര്‍ കൊലക്കേസിലെ പ്രതികള്‍.