1971ന് ശേഷം ആദ്യമായി പാകിസ്താന് അകത്ത് ആക്രമണം നടത്തി ഇന്ത്യ

Update: 2025-05-07 00:37 GMT
1971ന് ശേഷം ആദ്യമായി പാകിസ്താന് അകത്ത് ആക്രമണം നടത്തി ഇന്ത്യ

ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് പിന്നാലെ പാകിസ്താനില്‍ ആക്രമണം നടത്തി ഇന്ത്യ. 1971ലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന് അകത്ത് ആക്രമണം നടത്തുന്നത്. ഇന്ന് പുലര്‍ച്ചെ 1.44ന് സിയാല്‍കോട്ട്, ബഹ്‌വാല്‍പൂര്‍, ചാക് അമ്രു, മുരീദ്‌കെ എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാകിസ്താന്റെ ഭരണനിയന്ത്രണത്തിലുള്ള കശ്മീരിലെ കോട്‌ലി, ഭിംബര്‍, ഗുല്‍പൂര്‍, മുസഫറാബാദിലെ മറ്റു രണ്ടു പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്. ലഷ്‌കര്‍ ഇ ത്വയിബ എന്ന സംഘടനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് മുരീദ്‌കെയിലാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

അളന്നു തിട്ടപ്പെടുത്തിയ, ശ്രദ്ധ കേന്ദ്രീകരിച്ച തീവ്രത കുറഞ്ഞ ആക്രമണങ്ങളാണ് നടത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ''പാകിസ്താന്റെ സൈനികകേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടില്ല. ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ഓപ്പറേഷന്‍ നടപ്പിലാക്കുന്ന രീതിയിലും സംയമനം പാലിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ അതിന്റെ ഉത്തരവാദിത്തവും വഹിക്കേണ്ടി വരുമെന്ന നിലപാട് പാലിക്കുന്നു.''- ഇന്ത്യയുടെ പ്രസ്താവന പറയുന്നു.

ഇന്ത്യ ആക്രമണം നടത്തിയ കാര്യം പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ് സ്ഥിരീകരിച്ചു.'' ഇന്ത്യ നടത്തിയ ആക്രമണത്തിന് പകരം ആക്രമണം നടത്താന്‍ പാകിസ്താന് അവകാശമുണ്ട്.''-ഷഹ്ബാസ് ശരീഫ് പറഞ്ഞു. ആക്രമണം നടന്നതായി പാകിസ്താന്‍ സൈന്യത്തിലെ ഡയറക്ടര്‍ ജനറല്‍ അഹമദ് ശരീഫ് ചൗധരി സ്ഥിരീകരിച്ചു.

Similar News