ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാന്‍ സ്വാതന്ത്ര്യമുണ്ട്: റഷ്യ

Update: 2026-02-05 02:25 GMT


മോസ്‌കോ: ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. അസംസ്‌കൃത എണ്ണ വിതരണക്കാരെ വിതരണക്കാരെ വൈവിധ്യവല്‍ക്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പുതിയതല്ലെന്നും റഷ്യന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസും പറയുകയുണ്ടായി. ഇതിന് പിന്നാലെയാണ് ക്രെംലിന്‍ വക്താവിന്റെ പ്രതികരണം.

'റഷ്യ ഇന്ത്യയുടെ എണ്ണയുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും ഏക വിതരണക്കാരല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. ഇന്ത്യ ഈ ഉത്പ്പന്നങ്ങള്‍ എപ്പോഴും മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നുണ്ട്. അതിനാല്‍, ഇവിടെ പുതിയതായി ഒന്നും കാണുന്നില്ല'.

ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇന്ത്യയില്‍നിന്ന് ഇതുവരെ ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നായിരുന്നു പെസ്‌കോവിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം.

അതേസമയം ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ ക്രൂഡ് ഇറക്കുമതി പൂര്‍ണ്ണമായി നിര്‍ത്താന്‍ കഴിയില്ലെന്ന് റഷ്യന്‍ നാഷണല്‍ എനര്‍ജി സെക്യൂരിറ്റി ഫണ്ടിന്റെ വിദഗ്ദ്ധനായ ഇഗോര്‍ യൂഷ്‌കോവ് പറഞ്ഞു. റഷ്യ വിതരണം ചെയ്യുന്ന യുറാല്‍സ് ക്രൂഡ് വ്യത്യസ്തമായ ഘടനയുള്ളതാണെന്നും അ്ദ്ദേഹം വ്യക്തമാക്കി.

'റഷ്യ സാധാരണയായി പ്രതിദിനം 1.5 ദശലക്ഷം മുതല്‍ 2 ദശലക്ഷം ബാരല്‍ വരെ ഈ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നു. അമേരിക്കയ്ക്ക് ആ അളവ് നിറവേറ്റാന്‍ കഴിയില്ല'ഇഗോര്‍ യൂഷ്‌കോവ് പറഞ്ഞു.