''ഇവിടെ 140 കോടി ജനങ്ങളുണ്ട്, എല്ലാവര്‍ക്കും അഭയം നല്‍കാന്‍ ധര്‍മശാലയല്ല''; തമിഴ് സംസാരിക്കുന്ന ശ്രീലങ്കക്കാരന്റെ ഹരജി തള്ളി

ന്യൂഡല്‍ഹി: അഭയാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നിലപാടുമായി സുപ്രിംകോടതി. ലോകത്തെ അഭയാര്‍ത്ഥികള്‍ക്കെല്ലാം അഭയം നല്‍കാന്‍ ഇന്ത്യ ധര്‍മശാലയല്ലെന്ന് സുപ്രിംകോടതി പറഞ്ഞു. ശ്രീലങ്കയില്‍ ജീവന് ഭീഷണിയുണ്ടെന്നും അഭയം നല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴ് സംസാരിക്കുന്ന ശ്രീലങ്കന്‍ പൗരനായ സുഭാസ്‌കരന്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി വാക്കാല്‍ ഈ പരാമര്‍ശം നടത്തിയത്.
''ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കേണ്ടത് ഇന്ത്യയാണോ? 140 കോടിയുമായി നമ്മള്‍ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തുനിന്നുമുള്ള വിദേശ പൗരന്മാരെ സ്വീകരിക്കാന്‍ കഴിയുന്ന ഒരു ധര്‍മ്മശാലയല്ല ഇത്.''- ജസ്റ്റിസ് ദീപങ്കര്‍ ദത്ത പറഞ്ഞു.
വിസയിലാണ് സുഭാസ്‌കരന്‍ ഇന്ത്യയില്‍ എത്തിയതെന്നും ശ്രീലങ്കയില്‍ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യന്‍ അധികൃതര്‍ അദ്ദേഹത്തെ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ താമസിക്കാന്‍ എന്താണ് അവകാശമെന്ന് കോടതി ചോദിച്ചു. ഭാര്യയും കുട്ടിയും ഇന്ത്യയിലാണ് താമസമെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, പൗരന്‍മാര്‍ക്ക് മാത്രമേ ഇന്ത്യയില്‍ താമസിക്കാനാവൂ എന്ന് കോടതി പറഞ്ഞു. ശ്രീലങ്കയില്‍ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും രാജ്യത്ത് ശ്രമിക്കൂയെന്നാണ് കോടതി ഇതിന് മറുപടി നല്‍കിയത്.
ശ്രീലങ്കയിലെ സിംഹള വംശീയ ഭരണകൂടത്തിനെതിരെ പോരാടിയിരുന്ന എല്‍ടിടിഇയിലെ അംഗങ്ങളാണെന്ന് ആരോപിച്ചാണ് സുഭാസ്‌കരനെ 2015ല്‍ തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തത്. 2018ല്‍ കോടതി ഇയാളെ പത്തുവര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍, മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴു വര്‍ഷമാക്കി കുറച്ചു. ശിക്ഷ കഴിഞ്ഞാലുടന്‍ സുഭാസ്‌കരന്‍ ഇന്ത്യ വിടണമെന്നും അതുവരെ അഭയാര്‍ത്ഥി കാംപില്‍ കഴിയണമെന്നും നിര്‍ദേശിച്ചു. ഈ വിധിയെ ചോദ്യം ചെയ്താണ് സുഭാസ്‌കരന്‍ സുപ്രിംകോടതിയെ സമീപിച്ചത്. 2009ല്‍ ശ്രീലങ്കന്‍ സൈന്യവുമായി നടന്ന രാഷ്ട്രീയ-സൈനിക ഏറ്റുമുട്ടലില്‍ പങ്കെടുത്ത തന്നെ ശ്രീലങ്കയിലേക്ക് തിരികെ അയക്കരുതെന്നായിരുന്നു ആവശ്യം.