ഇന്ത്യയെ പ്രധാന എഐ നിക്ഷേപ കേന്ദ്രമാക്കി മാറ്റും; എഐ ഇംപാക്ട് ഉച്ചകോടിക്ക് തുടക്കം

Update: 2026-02-18 02:54 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഐടി സ്ഥാപനങ്ങളുടേയും നൂതന ചിന്തകരെയും ഒരുമിപ്പിച്ച് എഐ ഇംപാക്ട് ഉച്ചകോടി. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ തുടരുന്ന ഉച്ചകോടിയില്‍ ഐടി മേഖലയിലുള്ള ആയിരക്കണക്കിന് പേരാണ് എത്തിച്ചേരുന്നത്. അബുദാബി കിരീടാവകാശി ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ തുടങ്ങി 20 പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഉച്ചകോടിക്ക് എത്തും.

നിര്‍മിത ബുദ്ധിയുടെ വളര്‍ച്ചയില്‍ ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ജനങ്ങള്‍, ഭൂമി, വികസനം എന്നീ മൂന്ന് സന്ദേശങ്ങളാണ് ഉച്ചകോടിയുടേത്. നാളെയാണ് പ്രധാനചടങ്ങ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയടക്കമുള്ള രാജ്യതലവന്മാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടും. രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയോടെ വെള്ളിയാഴ്ച ഉച്ചകോടി സമാപിക്കും. 70,000 ചതുരശ്ര മീറ്ററില്‍ ഒരുക്കിയിട്ടുള്ള വിപുലമായ പ്രദര്‍ശനത്തില്‍ ഓസ്ട്രേലിയ, ജപ്പാന്‍, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങി 13 രാജ്യങ്ങളുടെ പവിലിയനുകള്‍ ഉള്‍പ്പെടെ മുന്നൂറിലേറെ സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

20 രാഷ്ട്രത്തലവന്മാര്‍ വരും ദിവസങ്ങളില്‍ ഉച്ചകോടിക്കായി ഡല്‍ഹിയിലെത്തും. ബ്രസീല്‍, ഫ്രഞ്ച്, ശ്രീലങ്കന്‍ പ്രസിഡന്റുമാരും ഭൂട്ടാന്‍, നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി തുടങ്ങി നിരവധി പ്രമുഖ നേതാക്കല്‍ പട്ടികയിലുണ്ട്. വമ്പന്‍ കമ്പനികളുടെ തലവന്മാരുമാരും 45ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിതല പ്രതിനിധികളും യുഎന്‍ സെക്രട്ടറി ജനറലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലെ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കുചേരും. എപ്സ്റ്റീന്‍ ഫയലില്‍ പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നീക്കി.

Tags: