സിഎഎ വിവാദങ്ങള്‍ക്കിടെ ആറ് പാകിസ്താനി ഹിന്ദു കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കി ഇന്ത്യ

Update: 2024-03-15 16:17 GMT

ജയ്പൂര്‍: സിഎഎ വിവാദങ്ങള്‍ക്കിടെ വര്‍ഷങ്ങളായി രാജ്യത്ത് താമസിക്കുന്ന പാകിസ്താനി ഹിന്ദു കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കി ഇന്ത്യ. പ്രേംലത, സഞ്ജയ് റാം, ബേജല്‍, ജജ്രാജ്, കേകു മായ്, ഗോമന്ദ് റാം എന്നീ കുടിയേറ്റക്കാര്‍ക്ക് അഡീഷനല്‍ ജില്ലാ കലക്ടര്‍ ഷഫാലി കുശ്വാഹ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് കുടിയിറക്കപ്പെട്ട് 2010ല്‍ ഇന്ത്യയിലെത്തിയതാണ് 41കാരിയായ പ്രേംലത. പൗരത്വം ലഭിച്ചതിന് പിന്നാലെ ജില്ലാ ഭരണകൂടത്തിന് നന്ദിയുണ്ടെന്നും ഇന്ത്യയിലെത്തിയ ശേഷം സ്വാതന്ത്ര്യത്തിന്റെ യഥാര്‍ഥ അനുഭവം ലഭിച്ചെന്നും പ്രേംലത പറഞ്ഞു. പത്ത് വര്‍ഷത്തോളമായി ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് വിരാമമായതെന്നുമാണ് സഞ്ജയ് റാമിന്റെ പ്രതികരണം.

    അതേസമയം ഇന്ത്യന്‍ പൗരത്വം തേടിയുള്ള അപേക്ഷകള്‍ നിയമാനുസൃതമായി പരിശോധിക്കുകയാണെന്നും നടപടികള്‍ സ്വീകരിക്കുമെന്നും അഡീഷനല്‍ ജില്ലാ കളക്ടര്‍ ഷഫാലി കുശ്വാഹ പറഞ്ഞു. ഇതിനകം 319 അര്‍ഹരായ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈയിടെയാണ് മുസ്‌ലിംകളെ മാത്രം ഒഴിവാക്കി മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന ഇന്ത്യയുടെ പുതിയ പൗരത്വ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. വ്യാപക എതിര്‍പ്പുകള്‍ക്കിടയില്‍ നാലു വര്‍ഷം മുമ്പ് പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത നിയമഭേദഗതിയുടെ ചട്ടങ്ങളാണ് തിരഞ്ഞെടുപ്പ് വേളയില്‍ വിഭാഗീയ അജണ്ട കൂടിയായി പ്രാബല്യത്തില്‍ വന്നത്. പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്താന്‍ എന്നീ അയല്‍പക്ക രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബര്‍ 31നുമുമ്പ് കുടിയേറിയ മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിക്കുമെന്നാണ് നിയമത്തില്‍ പറയുന്നത്. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രൈസ്തവ മതവിഭാഗത്തില്‍പെട്ടവര്‍ക്കാണ് ഇങ്ങനെ പൗരത്വം നല്‍കുന്നത്. യാത്രാ രേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം അപേക്ഷകര്‍ സ്വമേധയാ രേഖപ്പെടുത്തണം.

    1955ലെ പൗരത്വ നിയമ പ്രകാരം പൗരത്വം നല്‍കാന്‍ ഗുജറാത്ത്, രാജസ്താന്‍, ഛത്തിസ്ഗഢ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, യുപി, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ 9 സംസ്ഥാനങ്ങളിലെ 30 ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ആഭ്യന്തര സെക്രട്ടറിമാര്‍ക്കും കേന്ദ്രം കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ അനുമതി നല്‍കിയിട്ടുണ്ട്. കുടിയേറ്റക്കാര്‍ കൂടുതലായി താമസിക്കുന്ന ജില്ലകളാണ് ഇവ. ജില്ലാതല ഉന്നതാധികാര സമിതിയുടെ പരിശോധനക്കു വിധേയമായി ജില്ല മജിസ്‌ട്രേറ്റാണ് അനുമതി നല്‍കുക. 2021 ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ മൂന്നു രാജ്യങ്ങളില്‍നിന്നുള്ള 1,414 മുസ് ലിം ഇതര മതവിഭാഗക്കാര്‍ക്ക് 1955ലെ പൗരത്വ നിയമ പ്രകാരം പൗരത്വം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.

Tags: